ദേശീയപാത വികസനം; ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണും -പി.പി. ദിവ്യ

കല്യാശ്ശേരി: കല്യാശ്ശേരി മംഗലശ്ശേരി താവ മണ്ണിട്ടുമൂടി ദേശീയപാത നിർമിക്കുന്ന നടപടി പരിശോധിക്കുമെന്ന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ. കാലവർഷ സമയത്ത് പ്രദേശത്തെ മുഴുവൻ വെള്ളവും ഈ വയലിലൂടെ ഒഴുകിയാണ് കണ്ണപുരം പുഴയിലെത്തുന്നത്. പുതിയ ദേശീയപാതയിൽ കേവലം രണ്ടുമീറ്റർ വീതിയിൽ കലുങ്ക് നിർമിക്കാനാണ് പദ്ധതി. ഇങ്ങനെ നിർമിച്ചാൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും. ഇത് പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. മംഗലശ്ശേരി താവ നികത്തിയുള്ള റോഡ് നിർമാണത്തിൽ പ്രദേശവാസികളും കർഷകരും പരാതിയുമായി എത്തിയതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ പി.പി. ദിവ്യ, എ.ഡി.എം കെ.കെ. ദിവാകരൻ ഉടപ്പെടെയുള്ള ജനപ്രതിനിധി -ഉദ്യോഗസ്ഥ സംഘം തോടുകളും പാടശേഖരങ്ങളും സന്ദർശിച്ചു. പ്രശ്നം അനുഭാവപൂർവം കണക്കിലെടുത്ത് വീതികൂടിയ കലുങ്ക് നിർമിച്ച് പ്രശ്ന പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് പി.വി. ദിവ്യ നാട്ടുകാർക്ക് ഉറപ്പുനൽകി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, മെംബർമാരായ കെ. ബാലകൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗം സൂപ്രണ്ട് കെ.കെ. ജിഷ, റവന്യൂ ഇൻസ്പെക്ടർ വി.വി. രമേഷ് ബാബു, സർവേയർ പി.പി. ലക്ഷ്മണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. രമ, കരാറുകാരായ വിശ്വസമുദ്രയുടെ പ്രോജക്ട് അസി. മാനേജർ സി. രാജേഷ്, മറ്റ് ഉദ്യോഗസ്ഥ സംഘം, കർഷകർ, നാട്ടുകാർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. --------------------------- ചിത്രം: മംഗലശ്ശേരി താവ നികത്തിയുള്ള റോഡ് നിർമാണം പരിശോധിക്കാനെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയും സംഘവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.