കങ്കാരുവിന്റെ രൂപസാദൃശ്യമുള്ള അപൂർവ ജീവി
ഇരിട്ടി: പായം പഞ്ചായത്തിലെ കിളിയറ നരിമടയിൽ കടങ്കേലിയിൽ റോസമ്മയുടെ വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞദിവസമാണ് കങ്കാരുവിന്റെ രൂപസാദൃശ്യമുള്ള ജീവിയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്. ഒരാഴ്ച മുമ്പ് മേഖലയിൽ ഈ ജീവിയെ കണ്ടുവരുന്നതായി താമസക്കാർതന്നെ പറഞ്ഞിരുന്നു. അവശനിലയിലായിരുന്നു ഈ ജീവി.
ഈ വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് തൃശൂരിൽ ഇതേ രീതിയിലുള്ള ഒരു ജീവിയെ പിടികൂടിയ സംഭവം ബന്ധപ്പെട്ടവർ അറിയിക്കുന്നത്. കങ്കാരു വർഗത്തിൽപെട്ട രക്താധികയാണെന്ന് തെളിയിക്കുന്ന ലക്ഷണങ്ങളാണ് ഇതിനുള്ളത്. ഇത് ശാസ്ത്രീയമായി തെളിയിച്ചതായി വൈൽഡ് ലൈഫ് കൺസർവേഷനലിസ്റ്റ് ഡിജോ തോമസ് പറഞ്ഞു. ഈ ജീവിക്ക് കങ്കാരുവുമായി വളരെ സാമ്യമുണ്ട്. എന്നാൽ, കങ്കാരുവിൽനിന്നും ഇതിനെ വ്യത്യസ്തനാക്കുന്നത് ചോര കുടിക്കുന്ന സ്വഭാവവും കങ്കാരുവിനുള്ള സഞ്ചിയുടെ അഭാവവുമാണ്.
വെള്ളത്തിലും കരയിലും ഇവക്ക് ഒരുപോലെ സഞ്ചരിക്കാൻ കഴിയും. രക്തം കുടിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഇതിന് ഡിജോ തോമസ് രക്താധിക എന്ന പേരും നൽകിയിട്ടുണ്ട്. അവശനിലയിൽ കണ്ടെത്തിയ ഈ ജീവിയെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അരുൺ, വാച്ചർ രാജേന്ദ്രൻ, വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും ചേർന്നാണ് പിടികൂടി ഇരിട്ടിയിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇത് ചത്തുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.