പയ്യന്നൂർ കോളജ് ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ അന്നത്തെ പാർട്ടി നേതാവും പൊതുപ്രവർത്തകനുമായ സി.വി. ദയാനന്ദൻ സ്വീകരിക്കുന്നു
പയ്യന്നൂർ: പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയതിന്റെ ഓർമ പഴയകാല രാഷ്ട്രീയ നേതാക്കളുടെ മനസ്സിലുണ്ട്. കെ. ചന്ദ്രശേഖറാണ് പയ്യന്നൂരിൽ പറന്നിറങ്ങിയ ആ ദേശീയ നേതാവ്. 1991ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് പയ്യന്നൂരിൽ പ്രധാനമന്ത്രി ചന്ദ്രശേഖർ പ്രചാരണത്തിന് എത്തിയത്.
1991ൽ മേയ് 14നാണ് പയ്യന്നൂർ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങി ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചത്. അന്ന് സമാജ് വാദി പാർട്ടി നേതാവാണ് ചന്ദ്രശേഖർ. കെ.വി. കുഞ്ഞിരാമനായിരുന്നു അന്ന് പയ്യന്നൂർ മണ്ഡലത്തിൽനിന്ന് സമാജ് വാദി പാർട്ടിക്കുവേണ്ടി മത്സരിച്ചത്.
പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചിട്ടും പക്ഷേ, കുഞ്ഞിരാമന് നിയമസഭ കാണാൻ ഭാഗ്യമുണ്ടായില്ല. ആ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.പി. നാരായണനാണ് വിജയിച്ചത്. കോൺഗ്രസിലെ എം.പി. മുരളിയായിരുന്നു മുഖ്യ എതിരാളി. സി.പി. നാരായണന് 66,530 വോട്ടും മുരളിക്ക് 48,365 വോട്ടും ലഭിച്ചപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി വോട്ടഭ്യർഥിച്ച കുഞ്ഞിരാമന് ലഭിച്ചത് 2000ഓളം വോട്ടുകൾ മാത്രം. എന്നാൽ, വൻ ജനാവലിയായിരുന്നു പയ്യന്നൂർ കോളജിലെ പരിപാടിക്കുണ്ടായിരുന്നത്.
ആദ്യമായി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതും അന്നായിരുന്നു. ഹെലികോപ്റ്റർ കാണാൻ കൂടിയായിരുന്നു നാട്ടുകാർ കൂടിയത്. ഹെലികോപ്റ്റർ ഗ്രൗണ്ടിലിറങ്ങിയപ്പോൾ പ്രദേശമാകെ പൊടിയിൽ മൂടിയതും നാട്ടുകാർ ഓർക്കുന്നു. മംഗളൂരുവിൽ നിന്നാണ് ചന്ദ്രശേഖർ പയ്യന്നൂരിലെത്തിയത്. നഗരമധ്യത്തിലെ ഗാന്ധിമൈതാനത്തിലാണ് ആദ്യം പരിപാടി വെച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ച് കോളജ് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.