ഞായറിൽ അടഞ്ഞ് കണ്ണൂർകണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് തുടർച്ചയായ രണ്ടാമത്തെ ഞായറാഴ്ചയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച് കണ്ണൂർ. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇത്തവണയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് റോഡിലിറങ്ങിയ വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം വളരെ കുറവായിരുന്നു. ചുരുക്കം കടകൾ മാത്രമേ തുറന്നുള്ളൂ. പഴം, പച്ചക്കറി, ഹോട്ടൽ, ബേക്കറി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും പലതും തുറന്നില്ല. പൊലീസ് നിരീക്ഷണവും പരിശോധനയും ഈ ആഴ്ചയും തുടർന്നു. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് സർവിസ് നടത്തിയ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണവും കുറവായിരുന്നു. ചില റൂട്ടുകളിൽ രാവിലെ കെ.എസ്.ആർ.ടി.സി അടക്കം ചില ബസുകൾ സർവിസ് നടത്തിയെങ്കിലും ഉച്ചയോടെ നിർത്തി. നഗരങ്ങളിൽ എത്തിയവർ വഴിയിൽ കുടുങ്ങി. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, പാനൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ് തുടങ്ങളിയ ടൗണുകളിലെല്ലാം പൊലീസ് പരിശോധന ശക്തമായിരുന്നു. സത്യവാങ്മൂലവും രേഖകളും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ പോകാനനുവദിച്ചത്. അനാവശ്യമായി പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. കണ്ണൂരിൽ കാൾടെക്സ്, പഴയ ബസ്സ്റ്റാൻഡ്, താവക്കര തുടങ്ങിയിടങ്ങൾ കേന്ദ്രീകരിച്ച് കർശന വാഹന പരിശോധനയുണ്ടായി. ഇരിട്ടി, പേരാവൂർ, കേളകം തുടങ്ങിയ മലയോര ടൗണുകളിലും നിയന്ത്രണങ്ങൾ കടുത്തു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രം തുറന്നു. ജില്ലയിൽ ദിവസേനയുള്ള കോവിഡ് കേസുകൾ 2000 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. --------------------photo: sandeep---------------------------1976 പേർക്ക് കൂടി കോവിഡ്ജില്ലയിൽ ഞായറാഴ്ച 1976 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1728 പേർ രോഗമുക്തരായി. 3,24,942 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 5269 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 25,28,962 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.