കുടുംബശ്രീ തെരഞ്ഞെടുപ്പ്; ഇടതിന് മേൽക്കൈ

കണ്ണൂർ: കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽ.ഡി.എഫ് അനുകൂലികൾക്ക് മേൽക്കൈ. 81ൽ 72ലും എൽ.ഡി.എഫ് അനുകൂലികൾ വിജയിച്ചു. യു.ഡി.എഫ് അനുകൂലികൾ ഒമ്പതിൽ ഒതുങ്ങി. 20,290 അയല്‍ക്കൂട്ടങ്ങളിലും 1,540 എ.ഡി.എസുകളിലും 81 സി.ഡി.എസുകളിലും തെരഞ്ഞെടുപ്പ് പൂർത്തിയായി. ബുധനാഴ്ച രാവിലെ 9.30ന് അയല്‍ക്കൂട്ടങ്ങളിലെയും 11ന് എ.ഡി.എസുകളിലെയും ഉച്ച രണ്ടിന് സി.ഡി.എസുകളിലെയും ഭാരവാഹികൾ അതത് ആസ്ഥാനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടക്കുന്ന ചടങ്ങിൽ ചുമതലയേല്‍ക്കും. ഏരുവേശ്ശി, തൃപ്രങ്ങോട്ടൂര്‍ സി.ഡി.എസുകളിൽ വോട്ടിങ് നില തുല്യമായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ചെയര്‍പേഴ്‌സൻ, വൈസ് ചെയര്‍പേഴ്‌സൻ എന്നിവരെ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം ജനുവരി 26ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഒരുവര്‍ഷം വൈകിയാണ് നടന്നത്. കോവിഡ് പ്രതിസന്ധികാരണം നിലവിലെ ഭരണസമിതിക്ക് ഒരുവര്‍ഷം കൂടി സര്‍ക്കാര്‍ കാലാവധി നീട്ടിനൽകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1,390 അയൽക്കൂട്ടങ്ങളുടെയും മൂന്ന് എ.ഡി.എസുകളുടെയും 10 സി.ഡി. എസുകളുടെയും വർധന ഇത്തവണയുണ്ടായി. കണ്ണൂർ കോർപറേഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ തർക്കമുണ്ടായതിനെ തുടർന്ന് യു.ഡി.എഫ് അനുകൂലികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള യു.ഡി.എഫിന്‍റെയും മേയറുടെയും ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് കണ്ണൂര്‍ കോര്‍പറേഷനിലെ സി.ഡി.എസ് തെരഞ്ഞെടുപ്പെന്നും വോട്ടര്‍മാരല്ലാത്തവരെ പോളിങ് സ്റ്റേഷനകത്ത് പ്രവേശിപ്പിച്ച് ബഹളമുണ്ടാക്കി തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.