സി.പി.എം ജില്ല സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പഴയങ്ങാടി: രക്തസാക്ഷികളുടെ പോരാട്ട സ്മരണയിൽ സി.പി.എം ജില്ല സമ്മേളനത്തിന് പഴയങ്ങാടി എരിപുരത്ത് തുടക്കമായി. ജില്ലയിലെ മുതിർന്ന പാർട്ടി നേതാവ് ഒ.വി. നാരായണൻ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ മൂന്നു ദിവസത്തെ സമ്മേളന നടപടികൾ തുടങ്ങി. പ്രതിനിധി സമ്മേളനം മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കെ. കുഞ്ഞപ്പ, പി. വാസുദേവൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ എ.കെ.ജി പ്രതിമയിൽനിന്ന് കൊണ്ടുവന്ന ദീപശിഖ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സമ്മേളന നഗരിയിൽ കൊളുത്തി. പി. ജയരാജൻ, എം. പ്രകാശൻ മാസ്റ്റർ, പി.കെ. ശ്യാമള എന്നിവിടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 18 ഏരിയകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 38 വനിതകളടക്കം 319 അംഗങ്ങളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ റിപ്പോർട്ടിന്മേലുള്ള ചർച്ചയും കമ്മിറ്റിയുടെ മറുപടിയും നടക്കും. ഞായറാഴ്ച പുതിയ ജില്ല കമ്മിറ്റി, ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് നാലിന് പഴയങ്ങാടി ബസ്സ്റ്റാൻഡിലാണ് സമാപന സമ്മേളനം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി. മോഹനൻ, എം.വി. ബാലകൃഷ്ണൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സെഷനിൽ സ്വാഗതസംഘം ചെയർമാൻ ടി.വി. രാജേഷ് സ്വാഗതം പറഞ്ഞു. കെ-റെയിലിനെ എതിർക്കുന്ന വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് ജില്ല സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. പടം: സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.