ക്വാറൻറീന്‍ കൂടുതൽ കര്‍ശനമാക്കും

ക്വാറൻറീന്‍ കൂടുതൽ കര്‍ശനമാക്കുംകണ്ണൂർ: കോവിഡ്​ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ജില്ലയില്‍ ക്വാറൻറീന്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് കുറക്കുന്നതിനും രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുമാണ് നടപടി. പോസിറ്റിവ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും ക്വാറൻറീന്‍ കര്‍ശനമായി നിരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് ജില്ല കലക്ടര്‍ ടി.വി. സുഭാഷി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. ക്വാറൻറീന്‍ കാര്യത്തില്‍ ഒരു തരത്തിലുള്ള ഉദാസീനതയോ അയവോ അനുവദിക്കാനാവില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഓരോ ദിവസവും കോവിഡ് ബാധിക്കുന്നവര്‍ കൃത്യമായി ക്വാറൻറീനില്‍ കഴിയുന്നുവെന്ന് അതത് സ്ഥലത്തെ ദ്രുത പ്രതികരണ സംഘം ഉറപ്പാക്കണം. പോസിറ്റിവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനവും കൂടുതല്‍ കര്‍ശനമാക്കും. ഇവര്‍ക്ക് സ്വന്തം വീടുകളില്‍ ആവശ്യമായ സൗകര്യം ഇല്ലെങ്കില്‍ ഡി.സി.സികളിലേക്കോ സി.എഫ്.എല്‍.ടി.സികളിലേക്കോ മാറ്റും. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ ക്വാറൻറീനില്‍ പോകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആർ.ആർ.ടികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്ന ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ജില്ലതല ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി വിഭാഗത്തില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക ചാര്‍ജ് ഓഫിസര്‍മാരായി 25 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. അതത് തദ്ദേശസ്ഥാപന പരിധിയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല. തദ്ദേശസ്ഥാപനം, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ക്ക് ഈ ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും.പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി. ഇതി​ൻെറ ഫലമായി ജില്ലയിലെ പ്രതിദിന പരിശോധന 6400ല്‍ താഴെയായിരുന്നത് 8500 ലെത്തി. പരിശോധന വര്‍ധിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പും തുടര്‍ന്നും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.