സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന്

കണ്ണൂർ: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്നേഹികൾ രംഗത്ത്. 'ഓർമയിൽ' എന്ന സിനിമയുമായി ബന്ധപ്പെട്ട് അഭിനയിച്ചവരും വഞ്ചിക്കപ്പെട്ടവരുമാണ് പരാതിയുമായെത്തിയത്. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനവുമായി പേരാവൂരിൽ താമസിക്കുന്ന മനോജ് താഴെപുഴയിൽ, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവർ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാർ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാസാംസ്കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാണെന്നാണ് ഇവർ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവർ, ഫോട്ടോകളും പത്രവാർത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം വടകരയിലും പിന്നീട് പേരാവൂർ, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിങ് നടത്തിയിരുന്നു. നടൻ ബോബൻ ആലുംമൂടൻ ഉൾപ്പെടെയുള്ള പല സീരിയൽ ആർട്ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബൻ ആലുംമൂടൻെറ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒമ്പതോളം പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ഇവർ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. പക്ഷേ സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നും തന്നെയില്ലെന്ന് മനസ്സിലാക്കിയപ്പോൾ അേത കുറിച്ച് ചോദ്യം ചെയ്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് മാറ്റിനിർത്തുകയായിരുന്നു. അഭിനയിപ്പിക്കുന്നതിനായി പലരിൽ നിന്നും 25,000 മുതല്‍ തുക കൈപ്പറ്റിയിട്ടുണ്ട്. വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായപ്പോൾ ഈ തുക തിരിച്ചു ചോദിെച്ചങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാൽ മാത്രമെ പടം റിലീസാക്കാൻ കഴിയുകയുള്ളൂവെന്നാണ് പറയുന്നത്. പരാതി കൊടുത്താൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് നിലവിൽ കുട്ടികളെയുൾെപ്പടെ ഇവർ ഫോൺ വിളിച്ച് ഭീഷണിമുഴക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ കൂത്തുപറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കലാസ്നേഹികൾക്ക് നീതി ലഭ്യമാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ രജനി എം. വേങ്ങാട്, ഇ. വിനയകുമാർ, ശ്രീഷ്മ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.