തൊടുപുഴ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനുള്ള തീയതി ആഗസ്റ്റ് 12 വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് ഒമ്പത്, 10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ജില്ലയിൽനിന്ന് വ്യാഴാഴ്ച വരെ പുതുതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 64,151 പേരാണ്.
പട്ടികയിലെ വിവരങ്ങൾ തിരുത്താൻ 391 അപേക്ഷ ലഭിച്ചു. ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്ക് മാറ്റുന്നിതിന് 7059 പേർ അപേക്ഷ നൽകിയിട്ടുണ്ട്. കൂടാതെ പേര് ഒഴിവാക്കാനും ഇതുസംബന്ധിച്ച ആക്ഷേപങ്ങളുമായി 8862 അപേക്ഷകരുണ്ട്. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരമാണിത്.
പേര് ചേര്‍ക്കാനും വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ തിരുത്തൽ വരുത്താനും ഒരു വാര്‍ഡിൽനിന്ന് മറ്റൊരു വാര്‍ഡിലേക്കാ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്താനും പേര് ഒഴിവാക്കാനുമുള്ള അപേക്ഷ ആഗസ്റ്റ് 12 വരെ നല്‍കാം. കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞ തീയതിയിൽ രേഖകൾ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷന് ഓഫിസര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം.
ഓണ്‍ലൈൻ മുഖേന അല്ലാതെയും ഇലക്ഷന് രജിസ്ട്രേഷന് ഓഫിസര്‍ക്ക് അപേക്ഷ നൽകാം. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ക്ക് 15 ദിവസത്തിനകം അപ്പീൽ നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.