തൊടുപുഴ: അധ്യയന വർഷം ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോഴും ജില്ലയിലെ മുപ്പതോളം വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകരില്ല. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് പ്രധാനാധ്യാപകരില്ലാത്തത്. പ്രമോഷൻ നടപടികൾ വൈകുന്നതും യോഗ്യത പ്രശ്നങ്ങളുമൊക്കെയാണ് ഇക്കാര്യത്തിൽ വില്ലനാകുന്നതെന്നാണ് വിവരം. സംസ്ഥാനതലത്തിൽ പ്രധാനാധ്യാപകരുടെ ഒഴിവിൽ രണ്ടാം സ്ഥാനവും ജില്ലക്കാണ്. ഇതിന് പുറമേ രണ്ട് ഡി.ഇ.ഒ തസ്തികയുള്ള ജില്ലയിൽ ഒരെണ്ണവും ഒഴിഞ്ഞ് കിടക്കുകയാണ്. പ്രധാന തസ്തികകളിലെ ആൾക്ഷാമം സ്കൂളുകളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്.
പ്രധാനാധ്യാപകരുടെ അഭാവം സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. മുതിർന്ന അധ്യാപകർക്ക് ചുമതല നൽകുന്നുണ്ടെങ്കിലും നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കാതെ അവരും വഴിമാറുകയാണ്. ഇതിൽ തന്നെ പ്രധാനാധ്യാപകർക്ക് നിർണായക റോളുള്ള ഉച്ചഭക്ഷണ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങൾക്കാണ് കൂടുതൽ പ്രതിസന്ധി. ഇതോടൊപ്പം കുട്ടികളെ ചേർക്കൽ, വിടുതൽ നൽകൽ, ഫണ്ട് ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങൾക്കും വെല്ലുവിളിയാണ്. യോഗ്യതയുമായി ബന്ധപ്പെട്ട കോടതി നടപടികളാണ് പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിനും നിയമനത്തിനും പ്രതിസന്ധിയാകുന്നതെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്. ഇതോടൊപ്പം സെൻസസ് ഡ്യൂട്ടിയടക്കമുള്ള പ്രശ്നങ്ങൾ കാരണം സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വൈകുന്നതും പ്രശ്നത്തിന് കാരണമാകുന്നുണ്ട്.
ജില്ലയിൽ പ്രൈമറി തലത്തിൽ പ്രധാനാധ്യാപക ഒഴിവുകൾ ഏകദേശം നികത്തി കഴിഞ്ഞെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു. യോഗ്യത പ്രശ്നമുള്ള ആറ് വിദ്യാലയങ്ങളിൽ ബോണ്ട് വാങ്ങി (സുപ്രീംകോടതി നിർദേശിച്ച 2028 സെപ്റ്റംബർ ഒന്നിന് മുമ്പ് യോഗ്യത പരീക്ഷ പാസായിക്കോളാമെന്ന സമ്മതപത്രം) നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം സ്ഥാനക്കയറ്റ നടപടികൾ വേഗത്തിലാക്കി മറ്റിടങ്ങളിലേയും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചിട്ടുണ്ട്.
സ്ഥാനക്കയറ്റ നടപടികൾ നിലച്ചതോടെ പി.എസ്.സി ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങളും നിലച്ച മട്ടാണ്. ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലകളിലായി 484 വിദ്യാലയങ്ങളാണുള്ളത്. രണ്ട് വിദ്യാഭ്യാസ ജില്ലകളും ഏഴ് ഉപജില്ലകളുമുണ്ട്. ഇതിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലതല ഓഫിസർ തസ്തികയും നിലവിൽ ഒഴിഞ്ഞ് കിടക്കുകയാണ്. പ്രധാനാധ്യാപക തസ്തികക്ക് പുറമേ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി 41 അധ്യാപക തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.