തൊടുപുഴ: റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കാത്ത ഇടുക്കിയുടെ റെയിൽവേ സ്വപ്നങ്ങൾ വീണ്ടും ഇഴയുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം പുതുജീവൻ ലഭിച്ച അങ്കമാലി-ശബരി റെയിൽപാതയുടെ തുടർനടപടികൾ ഇഴയുന്നതാണ് ഇടുക്കിക്കും തിരിച്ചടിയായത്. പദ്ധതി നടത്തിപ്പിന്‍റെ പാതി തുകയായ 1900 കോടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായതോടെയാണ് കഴിഞ്ഞ സർക്കാറിന്‍റെ അവസാന കാലത്ത് പദ്ധതി പുനരാരംഭിച്ചത്. പിന്നീട് സ്ഥലമേറ്റെടുക്കൽ നടപടികളടക്കം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.
എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള പ്രാഥമിക വിജ്ഞാപനമായ 11(1) കഴിഞ്ഞ മാർച്ച് 14ന് സംസ്ഥാന റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷം മൂന്ന് മാസം പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പൊന്നുംവില ഓഫീസുകൾ ആരംഭിക്കാത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇത് പദ്ധതിയെ പിന്നോട്ടടിപ്പിക്കുമെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളടക്കമുള്ളവർ പറയുന്നത്.
1997-98 ബജറ്റിലാണ് അങ്കമാലി ശബരി റെയിൽപാതക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. പിന്നാലെ 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ കാലടി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുക്കാനുള്ള സർവ്വേ നടപടികൾ പൂർത്തിയായിരുന്നു. കൂടാതെ കാലടിയിൽ ഒരു റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകേ പാലവും പൂർത്തിയാക്കി സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച നിയമകുരുക്കുകളിൽപെട്ട് പദ്ധതി നിലച്ചു. തുടക്ക കാലത്തെ കണക്കനുസരിച്ച് 550 കോടി രൂപക്ക് തീരേണ്ടിയിരുന്ന പദ്ധതിയുടെ ഇന്നത്തെ എസ്റ്റിമേറ്റ് ഏകദേശം 4000 കോടിയോളം രൂപയാണ്.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്‌റ്റേഷനുകളാണ് നിര്‍ദിഷ്ട പാതയിലുള്ളത്. ഭൂവുടമകളുടെ ദുരിതത്തിനറുതിയാകുമെന്ന് പ്രതീക്ഷ പദ്ധതിക്ക് വീണ്ടും പച്ചക്കൊടി ലഭിച്ചതോടെ ആശ്വാസത്തിലായത് എറണാകുളം, ഇടുക്കി, കോട്ടയം അടക്കമുള്ള ജില്ലകളിലെ ഭൂവുടമകളാണ്.
വർഷങ്ങൾക്ക് മുന്നേ ഇവരുടെ സ്ഥലം പാതക്കായി അളന്ന് തിരിച്ചതാണ് തിരിച്ചടിയായത്. തുടർന്ന് പദ്ധതി മരവിപ്പിച്ചതോടെ ഈ സ്ഥലം വിൽകാനോ ഈട് വയ്ക്കാനോ പോലും കഴിയാത്ത രീതിയിൽ ഇവർ പ്രതിസന്ധിയിലാകുകയായിരുന്നു. ഇവരുടെ അടക്കം നിരവധി നിവേദനങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് പദ്ധതി ചെലവ് തുല്യമായി വഹിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഫണ്ടുകൾഅനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ തുടർനടപടികൾ വേഗത്തിലാകാത്തതാണ് ഇവർക്ക് വീണ്ടും ആശങ്കയേറ്റുന്നത്.
ശബരി റെയിൽ പാതയുടെ തുടർനടപടികൾ സർക്കാർ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശബരി രക്ഷാസഭ ചെയർമാൻ അഡ്വ. സി.കെ. വിദ്യാസാഗർ. പദ്ധതി നിലച്ചത് മൂലം പതിറ്റാണ്ടുകളായി ജനങ്ങൾ ദുരിതത്തിലാണ്. ഇവർക്ക് വലിയ പ്രതീക്ഷയാണ് പദ്ധതി യാഥാർഥ്യമാക്കാനുള്ള തീരുമാനം. ഇതിന്‍റെ സ്ഥലം ഏറ്റെടുപ്പ് നടപടികളടക്കം വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.