തൊടുപുഴ: ഇടുക്കിയിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചുവരുമ്പോഴും പരിഹാരം കാണാൻ കഴിയാതെ അധികൃതർ. തൊടുപുഴ, കട്ടപ്പന, കുമളി, മൂന്നാർ എന്നിവിടങ്ങളിലാണ് നായ് ശല്യം രൂക്ഷമായത്. ഈ മാസം മാത്രം 318 പേരാണ് നായ്ക്കളുടെ കടിയേറ്റ് ജില്ലയിൽ ചികിത്സ തേടിയത്. ചൊവ്വാഴ്ച മാത്രം 13 പേർ ജില്ലയിൽ നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ.
തെരുവുനായ്ക്കളുടെയടക്കം ആക്രമണവും പേവിഷബാധ ഭീഷണിയും അനിയന്ത്രിതമായി വർധിക്കുന്നത് ജില്ലക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വന്യമൃഗശല്യത്തിന് പുറമേ നാട്ടിലെ മൃഗങ്ങളോടും പോരാടേണ്ട അവസ്ഥയിലാണ് മലയോര മേഖലകളുൾപ്പെടെയുള്ള ജനങ്ങൾ. കുട്ടികളും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായ്ക്കളുടെ പ്രധാന ഇരകൾ. ജില്ലയിൽ ഈ വർഷം ഇതുവരെ 2600 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്.
വന്ധ്യംകരണത്തിലൂടെ മാത്രമേ നായ്ക്കളുടെ വംശവർധനവ് തടയാൻ സാധിക്കൂ എന്നിരിക്കെ, ഇതിനായുള്ള പദ്ധതികളുടെ നടത്തിപ്പിൽ അധികൃതർ കാട്ടുന്ന മെല്ലെപ്പോക്ക് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു വന്ധ്യംകരണ കേന്ദ്രമെങ്കിലും വേണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും കേരളത്തിൽ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ ഇല്ലാത്ത ഏക ജില്ലയായി ഇടുക്കി തുടരുകയാണ്. പൈനാവ് കുയിലിമലയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂന്ന് വർഷം മുമ്പ് ആധുനിക സൗകര്യങ്ങളോടെയുള്ള സെന്ററിന് രൂപരേഖ തയ്യാറാക്കിയെങ്കിലും നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണ്.
തൊടുപുഴ നഗരത്തിലും മറ്റും രാത്രികാലങ്ങളില്‍ നായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നേരത്തെ തെരുവുനായ് ശല്യം കുറഞ്ഞിരുന്നെങ്കിലും അടുത്തിടെയായി നഗരത്തില്‍ ഇവയുടെ ശല്യം രൂക്ഷമായതായാണ് നാട്ടുകാര്‍ പറയുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അലഞ്ഞ് തിരിയുന്ന നായ്ക്കൾ വലിയ വെല്ലുവിളിയാണ് സഞ്ചാരികൾക്കടക്കം സൃഷ്ടടിക്കുന്നത്. മൂന്നാറിൽ ദേവികുളത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെ തെരുവ് നായ്ക്കൾ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.