തൊടുപുഴ: രാവിലെ എഴുന്നേറ്റാൽ ചുറുചുറുക്കോടെ പകൽ വീട്ടിലെത്താനുള്ള തിരക്കാണ്. ഞങ്ങളുടെ പ്രായത്തിലുള്ള സന്തോഷമുള്ള മുഖങ്ങളേ ഇവിടെയുള്ളൂ. മക്കളെല്ലാം ജോലിക്കു പോകുമ്പോഴോ അകലെയാവുമ്പോഴോ വിരസമാകുന്ന ഞങ്ങൾക്ക് ഒത്തുകൂടാന് നാട്ടിൽ തന്നെ ഒരിടമുണ്ടെന്നത് ഏറെ സന്തോഷകരമാണ്. പകൽവീട്ടിലെ അംഗങ്ങളിലൊരാൾ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി...
60 മുതൽ 90 വയസ്സുവരെയുള്ളവർ കൂട്ടത്തിലുണ്ട്. കളിചിരികളും ചർച്ചകളും വിനോദങ്ങളുമായി തങ്ങളുടെ ജീവിതത്തിന് പുതിയൊരു വെളിച്ചമാണ് പകൽവീട് ഒരുക്കുന്നതെന്നും ഇവർ പറയുന്നു. തൊടുപുഴ നഗരസഭയിലെ കോലാനി പാറക്കടവിൽ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലാണ് പകൽവീട് പ്രവർത്തിക്കുന്നത്. 75ഓളം മുതിർന്ന പൗരന്മാരാണ് നിത്യേന പകൽവീട്ടിൽ വന്നുപോകുന്നത്. ഒറ്റപ്പെടലും രോഗാവസ്ഥയും മൂലം പ്രായമാവരിൽ പലരും വീടുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന വയോജനങ്ങളുടെ ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്താനും മാനസിക ഉല്ലാസത്തിനുമായി സർക്കാർ നിർദേശപ്രകാരം പകൽവീട് പാറക്കടവ് കമ്യൂണിറ്റി ഹാളിലാണ് പ്രവർത്തിച്ചു വരുന്നത്. വാർഡ് കൗൺസിലർ ആർ. ഹരിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ നിരീക്ഷണവും പകൽവീടിനുണ്ട്.
വയോമിത്രം ക്ലിനിക്കും ആരോഗ്യക്ലാസുകളും യോഗയുമെല്ലാം പകൽവീടിന്റെ ഭാഗമായുണ്ട്. രണ്ട് ബാച്ചിലായാണ് ഇവിടെ ആളുകൾ എത്തുന്നത്. പത്തരയോടെ പകൽവീട് തുറക്കും. ആദ്യത്തെയാളുകൾ ഉച്ചക്ക് മടങ്ങും. അടുത്ത ബാച്ചിലെ അംഗങ്ങൾ രണ്ട് മണിയോടെയും എത്തും. പകൽവീട്ടിൽ ഉച്ചഭക്ഷണം ഒരുക്കുന്ന കാര്യം ചർച്ച ചെയ്യുന്നത് യാഥാർഥ്യമായാൽ എത്തുന്നവർക്ക് വൈകീട്ടുവരെ അവിടെ സമയം ചെലവഴിക്കുന്ന രീതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ആർ. ഹരി പറഞ്ഞു. കോലാനി മുപ്പതാം വാർഡിൽ 469 വീടുകളിലായി 1638 പേരാണ് ഉള്ളത്. ഇതിൽ 60 വയസ്സിന് മുകളിലുള്ളവർ 269 പേരാണ്. ഇതിൽ 70 പേരാണ് ഇപ്പോൾ പകൽവീട്ടിൽ എത്തുന്നത്. ബാക്കിയുള്ളവർ ആരോഗ്യപ്രശ്നങ്ങളെതുടർന്ന് വീടുകളിൽ കഴിയുന്നവരാണ്. എല്ലാ ആഴ്ചയിലും സാസ്കാരിക പരിപാടികൾ, ഗാനമേളകൾ, കലാപരിപാടികൾ എന്നിവയൊക്കെ കൊണ്ട് സജീവമാണ് പകൽവീട്. 300 പേർ പങ്കെടുത്ത ഓണാഘോഷം നാടിന്റെ തന്നെ ഉത്സവമായി. യോഗ ക്ലാസ്, ടി.വി, പത്രം, മാസിക, വിനോദം എന്നിവക്കെല്ലാം സൗകര്യമുണ്ട്.
പകൽവീടിന്റെ ഒന്നാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെയാണ് പുതുവത്സരദിനത്തിൽ ആഘോഷിച്ചത്. പകൽവീട്ടിലെ അംഗങ്ങളും അവരുടെ മക്കളും ബന്ധുക്കളുമടക്കം ചടങ്ങുകളിൽ പങ്കെടുത്തു. കലക്ടർ ഷീബ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി ഓഫിസർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, നാട്ടുകാർ എന്നിവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തു.
ഒന്നാം വാർഷിക ഭാഗമായി ഒരു വയോജന സൗഹൃദ മന്ദിരം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ പകൽവീട് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ചന്ദനത്തിരി, പേപ്പർ കവർ നിർമാണം തുടങ്ങിയവ തുടങ്ങിയ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്താനും കൂടുതൽ മാനസിക ഉല്ലാസ പരിപാടികൾ, വിനേദയാത്രകൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷമായി നടന്ന മികവാർന്ന പ്രവർത്തനത്തിന്റെ ഫലമായി സാമൂഹിക നീതി വകുപ്പ് പകൽവീടിനെ സായംപ്രഭാ ഹോമാക്കി ഉയർത്തിയതും തങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമായി ഇവർ കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.