1.കാഞ്ഞാറിന് സമീപം ശനിയാഴ്ച രണ്ട് യുവാക്കൾ മുങ്ങി മരിച്ച സ്ഥലം, 2. അരുണിന്റെ മൃതദേഹം കാണാനെത്തിയ നാട്ടുകാർ
തൊടുപുഴ: രണ്ട് ദിവസത്തിനിടെ ജില്ലയിൽ മുങ്ങി മരിച്ചത് നാലുപേർ. ശനിയാഴ്ച വൈകീട്ടോടെ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾ ഇടുക്കി മലങ്കര ജലാശയത്തിലും വെള്ളിയാഴ്ച വൈകീട്ട് ചെറുതോണിക്ക് സമീപം കാമാക്ഷിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളുമാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 17 വരെ 23 പേരാണ് ജില്ലയിലെ വിവിധയിടങ്ങളിൽ മുങ്ങി മരിച്ചത്. നാലു വയസ്സുള്ള കുട്ടി മുതൽ 70 വയസ്സു വരെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്.
ചെക്ക്ഡാം, കുളങ്ങൾ, അണക്കെട്ടുകൾ, പുഴകൾ എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചിട്ടുള്ളത്. ജലാശയങ്ങളെക്കുറിച്ച് ധാരണയില്ലാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. ഇതിൽ നീന്തൽ അറിയുന്നവരും അറിയാത്തവരും ഉണ്ട്. ഒറ്റക്കാഴ്ചയിൽ മനോഹരവും ശാന്തമെന്നും തോന്നുമെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന നിരവധി ജലാശയങ്ങളാണ് ജില്ലയിലുള്ളത്. നീന്തല് അറിയാവുന്നവര്പോലും ഇവിടെ അപകടങ്ങളിൽപെട്ട് മരിക്കുന്ന സാഹചര്യമാണുള്ളത്. മലയോര മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരും അപകടത്തിനിരയാകുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ പ്രധാന ജലാശയങ്ങളിലും മറ്റും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്. അണക്കെട്ടുകൾക്ക് സമീപം ചൂണ്ടയിടാൻ ഇറങ്ങിയവരും പുഴയിൽ കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെട്ട് മരിച്ചവരും ഉണ്ട്.
അപകടം പതിയിരിക്കുന്ന മലങ്കര ജലാശയം
കാഞ്ഞാർ: കാണാൻ അതിമനോഹരമെങ്കിലും മലങ്കര ജലാശയത്തിൽ പൊലിഞ്ഞത് നിരവധി ജീവനാണ്. മൂലമറ്റം മുതൽ മുട്ടം വരെ 12 കിലോമീറ്റർ പരന്നുകിടക്കുന്ന ജലാശയം ഏവരുടെയും മനംകവരുമെങ്കിലും അതുപോലെതന്നെ അപകടം നിറഞ്ഞതാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ജീവനാണ് അധികൃതരുടെ അനാസ്ഥമൂലം ഹോമിക്കപ്പെട്ടത്. കാഞ്ഞാർ, മുട്ടം പ്രദേശങ്ങളിലാണ് കൂടുതലായും അപകടം സംഭവിക്കുന്നത്.
ജലാശയത്തിൽ മരിച്ചവരിൽ കൂടുതലും യുവാക്കളാണ്. ഈ പ്രദേശങ്ങളിൽ അടിയൊഴുക്ക് ശക്തമാണ്. അടിയൊഴുക്കിൽപെട്ടാൽ ആളെ രക്ഷിക്കൽ ഏറെ പ്രയാസകരവുമാണ്. ഒരു മുന്നറിയിപ്പ് ബോർഡും ഇവിടെയില്ല.
കാഞ്ഞാറിലെ വാട്ടർഷെഡ് തീം പാർക്കിന് സമീപം നിരവധി വിനോദസഞ്ചാരികളാണ് വിശ്രമിക്കാൻ സമയം ചെലവഴിക്കുന്നത്. വിശ്രമിച്ച ശേഷം പരന്നു കിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്.
ഇതിന്റെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. ഇത് അറിയാതെ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. ജലാശയത്തിന്റെ അപകട വിവരമങ്ങൾ അടങ്ങിയ സൂചന ബോഡുകൾ സ്ഥാപിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
കാഞ്ഞാറിൽ വിവാഹത്തിന് എത്തിയ രണ്ട് യുവാക്കൾ ശനിയാഴ്ച മുങ്ങി മരിച്ചതാണ് അവസാന സംഭവം. 2016ൽ ഏപ്രിൽ, ഡിസംബർ മാസങ്ങളിലായി രണ്ട് ജീവൻ പൊലിഞ്ഞിരുന്നു. അതിന് മുമ്പ് എഫ്.എ.സി.ടി ജീവനക്കാരൻ ഇതേ രീതിയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. സെപ്റ്റംബറിൽ ജലനിധി ജോലിക്ക് എത്തിയ യുവാവും അപകടത്തിൽപെട്ട് മരിച്ചിരുന്നു. ചീനിക്കുഴി ബൗണ്ടറിക്കു സമീപം കട്ടയ്ക്കൽ ജോണിന്റെ മകൻ മോബിനാണ് (19) അന്ന് മുങ്ങി മരിച്ചത്. അറക്കുളം ആശുപത്രിപ്പടിയിലെ കുളിക്കടവിൽ സുഹൃത്തുക്കളോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു മോബിൻ. നീന്തൽ വശമുണ്ടായിരുന്നെങ്കിലും കയത്തിൽ അകപ്പെടുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മുട്ടം ഡാമിന് സമീപത്തും ഇതേ രീതിയിൽ മുങ്ങി മരണം സംഭവിച്ചിരുന്നു. മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർഥിയായ അശ്വിനാണ് അന്ന് മുങ്ങി മരിച്ചത്.
മുങ്ങിയെടുത്തത് നാട്ടുകാർ
കാഞ്ഞാർ: മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ച യുവാക്കളെ കരക്ക് എത്തിച്ചത് നാട്ടുകാർ. കാഞ്ഞാറുകാരായ അജ്മൽ, റാഫി, അനിൽ, ഇബ്രാഹീം, ഷാലു, അമീർ എന്നിവർ ചേർന്നാണ് മുങ്ങിയെടുത്തത്. കാഞ്ഞാർ പാലത്തിലൂടെ പോവുകയായിരുന്ന അൻവറാണ് ജലാശയത്തിൽ മുങ്ങിത്താഴുന്ന യുവാക്കളെ ആദ്യം കാണുന്നത്. ഇക്കാര്യം ടൗണിലുണ്ടായിരുന്ന സുഹൃത്തുക്കളോട് ഓടിയെത്തി പറയുകയായിരുന്നു. തുടർന്ന് അവർ ചാടിയിറങ്ങി കരക്ക് എത്തിച്ചു. ഒരാൾക്ക് അനക്കമുണ്ടായിരുന്നതായും പറയുന്നു. ഈ സമയം ഇവിടെ എത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി അവരുടെ ആംബുലൻസിൽ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 അടിയോളം താഴ്ചയിൽനിന്നാണ് മുങ്ങിയെടുത്തതെന്ന് ഇവർ പറഞ്ഞു.
കാഞ്ഞാറിൽ കുന്നുംപുറത്ത് സലീമിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ഫിർദൗസും അമൽ ഷാബുവും അടങ്ങിയ അഞ്ചംഗസംഘം. ഇവർ ശനിയാഴ്ച രാവിലെ ഇവിടെ എത്തിയതാണ്. ഉച്ചകഴിഞ്ഞ് മലങ്കര ജലാശയത്തിൽ എത്തി വെള്ളത്തിലിറങ്ങി കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ ഫിർദൗസ് കാൽവഴുതി ജലാശയത്തിൽ വീണു. ഫിർദൗസിനെ രക്ഷിക്കാനായി ഒപ്പം ചാടിയ അമലും ഒഴുക്കിൽപെട്ടു. ഇവിടെ വെള്ളത്തിനടിയിൽ പൊളിഞ്ഞുപോയ പഴയ പാലം ഉണ്ട്. പാലത്തിൽനിന്ന് തെന്നി വീണതായിരിക്കും അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുഴയിലകപ്പെട്ട് 15 മിനിറ്റിനകം ഇരുവരെയും കരക്ക് എത്തിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ജാസ്മിൻ മൻസിലിൽ ഫിർദൗസ് (20), ചങ്ങനാശ്ശേരി അറക്കൽ വീട്ടിൽ അമൽ ഷാബു (23) എന്നിവരാണ് മരിച്ചത്.
മരണത്തിലും പിരിയാതെ അവർ യാത്രയായി
ചെറുതോണി: കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിനുസമീപം പാറക്കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച സുഹൃത്തുക്കളായ അരുൺ വേലൂർ (40), മഹേഷ് ആനചാരിൽ (39) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
നാല് ദിവസമായി അമ്പലമേട് ഭദ്രകാളി ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമാണ ജോലികൾ ചെയ്തുവരുകയായിരുന്നു സുഹൃത്തുക്കളായ മഹേഷും അരുണും. ഇവരുടെ വീടും ക്ഷേത്രത്തിന് സമീപത്താണ്. വെള്ളിയാഴ്ച പണി കഴിഞ്ഞപ്പോൾ ഇവർ കുളത്തിൽ കുളിക്കാനിറങ്ങവേ കാൽവഴുതി 20 അടിയിലേറെ ആഴമുള്ള പാറക്കുളത്തിൽ വീഴുകയായിരുന്നു. അപകടത്തിൽപെട്ടവരെ 15 മിനിറ്റിനകം കുളത്തിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷും അരുണും മരിച്ചിരുന്നു. ഇരുവരും പിരിയാത്ത കൂട്ടുകാരായിരുന്നു.
മഹേഷിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടിലെത്തിച്ച് നാലിന് സംസ്കരിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ അരുണിന്റെ മൃതശരീര പരിശോധന നടപടി വൈകി. വൈകീട്ട് നാലിന് വീട്ടിലെത്തിച്ച മൃതദേഹം കോവിഡ് പ്രോട്ടോ കോൾ പാലിച്ച് അഞ്ചിന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.