റോയി വാരികാട്ട്, അപു ജോൺ ജോസഫ്, സിറിയക് ചാഴികാട്
തൊടുപുഴ: തൊടുപുഴയിൽ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ സിറിയക് ചാഴികാടനെയും യു.ഡി.എഫ് സ്ഥാനാർഥിയായി പി.ജെ. ജോസഫിന്‍റെ മകനും കേരള കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്ററുമായ അപു ജോൺ ജോസഫിനെയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് മുതിര്‍ന്ന അഭിഭാഷകനും മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ ശില്‍പിയുമായ അഡ്വ. റോയി എ വാരിക്കാട്ടിനെ എന്‍.ഡി.എ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് മണ്ഡലങ്ങളിൽ തൊടുപുഴയിലാണ് ആദ്യ മത്സര ചിത്രം തെളിഞ്ഞിരിക്കുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ യൂനിയന്‍ ചെയര്‍മാനായി ഡിഗ്രി രണ്ടാം വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ചതാണ് റോയിയുടെ പൊതുപ്രവര്‍ത്തനം. നിയമസഭയിലേക്കുള്ള റോയിയുടെ രണ്ടാമത്തെ അങ്കമാണിത്. 2016 തൊടുപുഴയിൽ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. 45587 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.ജെ. ജോസഫ് അന്ന് വിജയിച്ചത്. പി.ജെയുടെ പിൻഗാഗമിയായി എത്തുന്ന അപു ജോൺ ജോസഫ് ഐ.ടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണ്. കോയമ്പത്തൂരിലെ കെ.സി.ടി കോളജിൽ നിന്ന് ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ടെക്നോ പാർക്കിൽ നാല് വർഷം ജോലി ചെയ്തു. തുടർന്ന് സ്വിറ്റ്സർലൻഡിലെ സ്വിസ് എയർലെൻസിൽ ഐ.ടി വിഭാഗത്തിൽ ഏഴ് വർഷം പ്രവർത്തിച്ചു. തിരികെ നാട്ടിലെത്തി പാർട്ടി പ്രവർത്തനത്തിലും കൃഷിയിലും സജീവമായി. കേരള കോൺഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം, പാർട്ടി ഹൈപവർ കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടനാണ് തൊടുപുഴയിൽ ഇടത് മുന്നണി സ്ഥാനാർഥി. കോട്ടയം അരീക്കര ചാഴികാട്ട് ജോയി-ശോശാമ്മ ദമ്പതികളുടെ മകനാണ്. അരീക്കര സെന്റ് റോക്കീസ് യു.പി സ്കൂൾ, ഉഴവൂർ ഒ.എൽ.എൽ.എച്ച്.എസ്, എസ്.എച്ച് മൗണ്ട് എച്ച്.എസ്.എസ്, കോട്ടയം ബസേലിയോസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എം.ജി സർവകലാശാലയിൽനിന്ന് ഗാന്ധിയൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പഞ്ചാബ് ടെക്നിക്കൽ സർവകലാശാലയിൽ നിന്ന് എം.ബി.എയും നേടി. നേരത്തെ യൂത്ത് ഫ്രണ്ട്, കെ.എസ്.സി സംഘടനകളുടേയും കാത്തലിക് യൂത്ത് മൂവ്മന്‍റെ് അടക്കമുള്ള സംഘടനകളുടേയും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന യുവജനക്ഷേമബോർഡ് അംഗമാണ്. 1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സ്ഥാനാർഥിയായിരിക്കെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്റെയും ഏറ്റുമാനൂർ എം.എൽ.എയും കോട്ടയം എം.പിയുമായിരുന്ന തോമസ് ചാഴികാടന്റെയും സഹോദര പുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.