തൊടുപുഴ: നിർമാണജോലി പൂർത്തിയായിട്ടും അറ്റകുറ്റപ്പണികളുടെ പേരിൽ തുറക്കൽ നീണ്ടുപോകുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കാര്യത്തിൽ മന്ത്രിയുടെ ഇടപെടൽ. നിർമാണം പൂർത്തിയാക്കി തൊടുപുഴ ഡിപ്പോയുടെ പ്രവർത്തനം കഴിയുന്നതും വേഗം പുതിയ മന്ദിരത്തിലേക്ക് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് നിർദേശം നൽകി. ഡിപ്പോ തുറക്കൽ നീളുന്ന സാഹചര്യത്തിൽ പല കോണുകളിൽനിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.
നിർമാണം തുടങ്ങിയിട്ട് ഏഴുവർഷം
2013 ജനുവരിയിലാണ് തൊടുപുഴയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്സിെൻറ നിർമാണം ആരംഭിച്ചത്.
ആദ്യം 12.5 കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. പല കാരണങ്ങളാൽ ഇടക്ക് നിർമാണം മുടങ്ങി. പി.ജെ. ജോസഫ് എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടികൂടി അനുവദിച്ചെങ്കിലും നിർമാണം പൂർത്തിയായില്ല. നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് 2013 മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്നത്.
ഇതിനിടെ, ലോറി സ്റ്റാൻഡിൽനിന്ന് ഡിപ്പോ മാറ്റണമെന്ന് നഗരസഭയും ആവശ്യമുന്നയിച്ചിട്ടുണ്ട്.
വിശദ എസ്റ്റിമേറ്റ് എടുക്കാൻ നിർദേശം
മേൽക്കൂരയിലെ ചോർച്ച മാറ്റി വൈദ്യുതീകരണമടക്കമുള്ള ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതിന് ഏകദേശം 15 ലക്ഷം രൂപ വരുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഇതിൽ ഏഴുലക്ഷം രൂപ നിലവിൽ മേൽക്കൂര ചോരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൈദ്യുതീകരണ ജോലി പൂർത്തിയാക്കുന്നതിന് ഉപയോഗിക്കും.
നേരത്തേ ടെൻഡർ ഏറ്റെടുത്തിരുന്ന ഇലക്ട്രിഫിക്കേഷൻ വിഭാഗം ഈ ജോലി ചെയ്യും. ഈ ജോലിചെയ്യാൻ ഉടൻ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്ന് ടെൻഡർ വിളിക്കും.
വിശദമായ എസ്റ്റിമേറ്റ് എടുക്കാൻ ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുശേഷം പണം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.