ഭൂമിയാംകുളം സ്റ്റേഡിയം
ചെറുതോണി: വർഷങ്ങളായി കാടുമൂടിക്കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങൾക്കായി ഒരുങ്ങുന്നു. കായികതാരങ്ങളുടെ ആവശ്യത്തെത്തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ സ്റ്റേഡിയം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.
സ്റ്റേഡിയത്തിലെ കാടും പടർപ്പുകളും ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി. നാല് വാർഡുകളിൽനിന്നായി നിരവധി കായികതാരങ്ങൾ പരിശീലനത്തിനെത്തുന്ന സ്റ്റേഡിയം വർഷങ്ങളായി അവഗണനയിലായിരുന്നു. ഏകദേശം 14 വർഷം മുമ്പ് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ പിന്നീട് വന്ന ഭരണസമിതികളൊന്നും സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളോ നവീകരണ പ്രവർത്തനങ്ങളോ നടത്തിയിരുന്നില്ല. മലയാള സിനിമ ചിത്രീകരണത്തിന് വരെ വേദിയായിരുന്ന സ്റ്റേഡിയമാണിത്.
ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് പന്ത് കാടിനുള്ളിലേക്ക് തെറിച്ചുപോകുമ്പോൾ അത് എടുക്കാൻ പോകേണ്ടി വരുന്നതും, ഇഴജന്തുക്കളുടെ സാന്നിധ്യംമൂലം സുരക്ഷാഭീഷണി നേരിടേണ്ടിവരുന്നതും പതിവായിരുന്നു. സ്റ്റേഡിയത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് നേരിട്ടെത്തി ശുചീകരണ നടപടികൾക്ക് തുടക്കമിട്ടത്
പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വാർഡ് മെംബർ സാലി ബാബു, ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്, കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം, പൊതുപ്രവർത്തകരായ ബിജു ഉറുബിൽ, ബോസ് കാഞ്ഞിരത്തിങ്കൽ എന്നിവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.