മൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനമായി കുറഞ്ഞു. അണക്കെട്ടുകളിൽ നിലവിൽ ആകെ അവശേഷിക്കുന്നത് 59 ശതമാനം വെള്ളമാണ്. ഇത് ഉപയോഗിച്ച് 2447.63 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 95 ദശലക്ഷം യൂനിറ്റാണ്. സംസ്ഥാനത്തെ ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം 94.185 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ 72.32 ദശലക്ഷം യൂനിറ്റും പുറം സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയതാണ്. 21.86 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. ഇടുക്കി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് ഇന്നലെ 8.27 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. മഴ കുറവായിരുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തുലാവർഷം ലഭിച്ചതുമില്ല. വേനൽ മഴയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും കടാക്ഷിച്ചതുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2365.7 അടിയിലെത്തി. ഇത് പൂർണ സംഭരണ ശേഷിയുടെ 60 ശതമാനമാണ്. ഈ മാസം ആദ്യം 2371.2 അടിയും 65 ശതമാനത്തിലുമായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ അത് 2365.7 അടിയും 60 ശതമാനവും ആയി താഴ്ന്നു. കേരളത്തിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 57 ശതമാനത്തിന്റെ കുറവാണ് ഇക്കുറിയുണ്ടായത്. ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്നത് 16.7 മില്ലീമീറ്റർ മഴയാണ്. എന്നാൽ, ലഭിച്ചത് 7.2 മില്ലീമീറ്റർ മാത്രം.14 ജില്ലകളിൽ ഒരിടത്തും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല.കണ്ണൂർ, വയനാട് ജില്ലകളിൽ ഒരു തുള്ളി പോലും മഴ പെയ്തില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മാഹിയിലും ലക്ഷദ്വീപിലും അധിക മഴ ലഭിച്ചു. മാഹിയിൽ 471 ശതമാനം അധിക മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ 74 ശതമാനം അധിക മഴ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.