മുട്ടം: 2018ലെ മഹാപ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം ഏഴ് വർഷത്തോളമായിട്ടും പുനർനിർമിക്കാൻ നടപടിയില്ല. പാലം പുനർനിർമിക്കണമെന്ന ആവശ്യം അധികൃതർ കേട്ടഭാവം നടിക്കുന്നില്ല. പ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം ഇടിച്ചാണ് പാലം തകർന്നത്.
ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുഭാഗത്തെയും എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു. ബസ് സർവീസ് കുറവായ തെക്കുംഭാഗം പ്രദേശത്തിലെ വിദ്യാർഥികൾ അടക്കമുള്ള നിരവധിയാളുകളുടെ യാത്രക്ലേശങ്ങൾക്ക് പരിഹാരമായിരുന്നു ഒളമറ്റം കമ്പിപ്പാലം. കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവർ ബസ് കയറാൻ കമ്പിപ്പാലം കടന്നാണ് തൊടുപുഴ- മൂലമറ്റം റൂട്ടിൽ ഒളമറ്റത്തെത്തിയിരുന്നത്.
കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ച് എം.പി, എം.എൽ.എ, കലക്ടർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രദുരിതം കണക്കിലെടുത്ത് പ്രദേശവാസികൾ തോണിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. ശക്തമായ ഒഴുക്കുള്ള ഇവിടെ വഞ്ചി യാത്ര അപകടകരമാണ്. ഒഴുക്കു കൂടുതൽ ആയതിനാൽ സൈഡ് വഴി കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം താഴോട്ട് അക്കരക്ക് കടക്കുകയാണ് ചെയ്യുന്നത്.
കമ്പിപ്പാലം പുനർനിർമിക്കാൻ 40 ലക്ഷം രൂപ അനുവദിച്ചതായി 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഷ്ട്രീയ പാർട്ടികൾ അവകാശവാദം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച 173 കോടിയിൽനിന്നുമാണ് തുക വകയിരുത്തിയത് എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ ഫണ്ട് അനുവദിച്ചതായി അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പി.ഡബ്ലു.ഡി വിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.