ദുരന്തഭൂമിയില്‍ കർമനിരതരായി റവന്യൂ വിഭാഗം

പെട്ടിമുടി: ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമ്പോള്‍ സംഭവദിവസം മുതല്‍ വിശ്രമമില്ലാതെ ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിച്ചു വരുന്ന വിഭാഗമാണ് റവന്യൂ ജീവനക്കാര്‍. കലക്ടറുടെ നിർദേശപ്രകാരം ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദേവികുളം സബ്കലക്ടര്‍ എസ്. പ്രേം കൃഷ്ണ ഉള്‍പ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കര്‍മനിരതരാണ്.

തിരച്ചില്‍ നടത്തുന്ന എൻ.ഡി.ആർ.എഫ്, അഗ്​നിരക്ഷാ സേന, പൊലീസ്, വനംവകുപ്പ് സേനാംഗങ്ങള്‍ക്ക് ആവശ്യമായ സഹായം എത്തിച്ചു നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ കണിശത പുലര്‍ത്തുന്നു. വിശ്രമമില്ലാതെ തിരച്ചില്‍ നടത്തുന്ന സേനാംഗങ്ങള്‍ക്കും മറ്റാളുകള്‍ക്കും യഥാസമയം ഭക്ഷണമെത്തിച്ച് നല്‍കുന്ന കാര്യത്തിലും താമസ സൗകര്യവും യാത്രാ സൗകര്യവും ലഭ്യമാക്കുന്ന കാര്യത്തിലും റവന്യൂ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടുന്നു. ആശയ വിനിമയ സംവിധാനത്തില്‍ പിഴവുണ്ടാകാതിരിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തുറന്നു. ദുരന്തമുഖത്തുനിന്ന്​ മാറ്റിപാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യസാധന കിറ്റുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിച്ചുനല്‍കി.

ദുരന്തമുഖത്തുനിന്ന്​ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു പോരുന്നതും റവന്യൂ ഉദ്യോഗസ്ഥരാണ്. ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി, മൂന്നാര്‍ സ്പെഷല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, ദേവികുളം ഭൂരേഖ തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണന്‍, ദേവികുളം ആർ.ഡി.ഒ ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് ജയിംസ് നൈനാന്‍, ഇടുക്കി ആര്‍ഡി.ഒ അതുല്‍ സ്വാമിനാഥന്‍, അസി. കലക്ടര്‍ സൂരജ് ഷാജി, മൂന്നാര്‍ വില്ലേജ് ഓഫിസര്‍ സിദ്ദീഖ് തുടങ്ങിയവരെല്ലം ദുരന്തഭൂമിയില്‍ വിവിധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും പെട്ടിമുടിയിലെ തിരച്ചില്‍മേഖലകളില്‍ സജീവസാന്നിധ്യമായുണ്ട്. 

Tags:    
News Summary - Rvenue department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.