കൃഷി അസിസ്റ്റന്‍റുമാർക്ക് കൂട്ട സ്ഥലംമാറ്റം; മാനദണ്ഡം ലംഘിച്ചെന്ന് പരാതി

തൊടുപുഴ: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൃഷി അസിസ്റ്റന്റുമാരെ തലങ്ങും വിലങ്ങും മാറ്റിയതായി പരാതി.ജില്ലയില്‍നിന്ന് 26 കൃഷി അസിസ്റ്റന്റുമാരെ പാലക്കാട് മുതല്‍ കാസര്‍കോടുവരെ ജില്ലകളിലേക്കും കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍നിന്ന് 29 പേരെ ഇടുക്കി ജില്ലയിലേക്കുമാണ് മാറ്റുന്നത്. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അഗ്രികള്‍ചറല്‍ അസിസ്റ്റന്റ് അസോസിയേഷന്‍.

അന്തര്‍ജില്ല സ്ഥലംമാറ്റത്തിന് സീനിയോറിറ്റി ലിസ്റ്റ് ഇറക്കുകയും തുടര്‍ന്ന് ഓരോ ജില്ലയിലേക്കും അപേക്ഷ സമര്‍പ്പിച്ച ജീവനക്കാരുടെ ക്യൂ ലിസ്റ്റ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.പിന്നീട് അപേക്ഷ ക്ഷണിച്ച് ജീവനക്കാര്‍ക്ക് താല്‍പര്യമുള്ള ജില്ല തെരഞ്ഞെടുക്കാൻ അവസരം നല്‍കിയ ശേഷമായിരുന്നു കരട് സ്ഥലം മാറ്റപ്പട്ടിക പ്രസിദ്ധീകരിക്കേണ്ടതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന സ്ഥലമാറ്റം ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ നടത്താന്‍ തീരുമാനിച്ചത്.

കൃഷി ഓഫിസര്‍ അടക്കമുള്ളവര്‍ക്ക് ഏത് ജില്ലയും ഓഫിസും തെരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരിക്കെ അസിസ്റ്റന്റുമാര്‍ക്ക് മാത്രം ഇതിന് അവസരം നല്‍കാത്തത് വിവേചനവും കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിക്ക് എതിരുമാണെന്ന് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.ബി. പ്രസാദ് ആരോപിച്ചു.

Tags:    
News Summary - Mass transfer of agricultural assistants; Complaint of violation of norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.