ഇടവെട്ടി നഗരവനത്തിന്റെ പ്രവേശന കവാടം
തൊടുപുഴ: നഗരത്തോട് ചേർന്ന് ഉള്ള വനം വകുപ്പിന്റെ ഇടവെട്ടി നഗര വനം പൊതുജനങ്ങൾക്കായി തുറന്നു. ഇടവെട്ടി വനത്തിൽ വനം വന്യജീവി വകുപ്പ് നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇടവെട്ടി ബാങ്ക് ജങ്ഷനിൽ നിന്നാണ് വനത്തിലേക്കുള്ള റോഡ്. 1902 ൽ റിസർവ് വനമായി വിജ്ഞാപനം ചെയ്ത ഇടവെട്ടി വനത്തിൽ വൈവിധ്യമാർന്ന വൃക്ഷങ്ങളും ജന്തു ജാലങ്ങളും ഉണ്ട്. നാല് വശവും ജനവാസ മേഖലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വനത്തിന് 12.5 ഹെക്ടർ വിസ്തീർണമാണ് കുട്ടി വനത്തിന് ഉള്ളത്. 2020ൽ നഗർവൻ യോജന പദ്ധതി പ്രകാരം നടപ്പിലാക്കിയ പദ്ധതി പ്രകാരം വനത്തിൽ വൈവിധ്യമാർന്ന നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. നടപ്പാതകൾ, മെഡിസിനൽ പ്ലാന്റുകൾ, ബട്ടർഫ്ലൈ പാർക്ക്, മുളങ്കാടുകൾ, നക്ഷത്ര വനം, പുൽമേട്, കുട്ടികളുടെ പാർക്ക് മുതലായവ സജ്ജമാക്കിയിട്ടുണ്ട്.
തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസിന്റെയും
വിജിലന്‍സ് റേഞ്ച് ഓഫിസ് മന്ദിരത്തിന്റെയും ക്വാട്ടേഴ്സുകളുടെയും ശിലാഫലകം പി.ജെ. ജോസഫ് എം.എൽ.എ
അനാച്ഛാദനം ചെയ്യുന്നു
വനത്തിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള കഫേ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കേരളത്തിൽ തന്നെ നഗര വനം പദ്ധതിയിൽ ഏറ്റവും നീളം കൂടിയ നടപ്പാതയാണ് (730 മീറ്റർ) ഇവിടെ സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെയാണ്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഫീസ്. നഗരത്തിൽ നിന്ന് 5 കിലോ മീറ്റർ മാത്രം ദൂരത്തുള്ള ഇടവെട്ടി കുട്ടി വനം കുടുംബ സമേതം സന്ദർശിക്കാനും വനത്തിന്റെ ഭംഗി ആസ്വദിക്കാനുമുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ നഗരവനത്തിന് സമീപം നടന്ന യോഗത്തില്‍ പി. ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സോഷ്യല്‍ ഫോറസ്ട്രി സെന്‍ട്രല്‍ റീജ്യണ്‍ സി.എഫ് പി.കെ. ജയകുമാര്‍ ശര്‍മ്മ,തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്,ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്,അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്‍ന്റലിജന്‍സ് ജോര്‍ജി. പി. മാത്തച്ചന്, തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.