കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ തേക്കടിയിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളിലൊന്ന്
കുമളി: വിനോദ സഞ്ചാരികൾ, സ്നേഹം മൂത്ത് കുരങ്ങിന് തീറ്റ കൊടുത്ത് തിരിച്ച് കടി വാങ്ങുന്നത് പതിവായതോടെ നടപടിയുമായി വനം വകുപ്പ് രംഗതെത്തി. കുരങ്ങുകൾക്ക് ഭക്ഷണസാധനങ്ങൾ കൊടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ വനം-വന്യജീവി ചട്ടപ്രകാരം നിയമ നടപടികളും പിഴയും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ച ബോർഡുകൾ തേക്കടി ബോട്ട്ലാൻറിംഗിലും പരിസരങ്ങളിലും സ്ഥാപിച്ചു.
തമിഴ്നാട് ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തേക്കടി കാണാനെത്തുന്ന വിനോദ സഞ്ചാരികളാണ് കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത്. പഴങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയെല്ലാം കുരങ്ങുകൾക്ക് നൽകാനായി ചിലർ വീട്ടിൽ നിന്നും കൊണ്ടുവരുന്നു. അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കുരങ്ങുകൾക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നത് അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് നടപടികളുമായി വനപാലകർ രംഗത്തെത്തിയത്.
വിനോദ സഞ്ചാരികൾ ഭക്ഷണം നൽകി ശീലിപ്പിച്ചതോടെ ഇവ ലഭിക്കാതെ വരുമ്പോൾ, ഭക്ഷണ സാധനങ്ങൾ ബലമായി പിടിച്ചുപറിക്കുകയും ആളുകളെ അക്രമിക്കുകയും ചെയ്യുന്നത് പതിവ് സംഭവമായി. അടുത്തിടെ കുരങ്ങുകൾ നിരവധി വിനോദ സഞ്ചാരികളെയാണ് മാന്തിയും കടിച്ചും മുറിവേൽപ്പിച്ചത്. ഇവരെ പിന്നീട് വനം വകുപ്പ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി മടക്കി അയക്കുകയായിരുന്നു.
കുരങ്ങുകളുടെ അക്രമം വർധിച്ചതോടെയാണ് ഇവക്ക് ഭക്ഷണം നൽകുന്നതിനെതിരെ കടുത്ത വിലക്ക് ഏർപ്പെടുത്താനും നിയമനടപടി സ്വീകരിക്കാനും അധികൃതർ രംഗതെത്തിയത്. ഇതോടൊപ്പം അക്രമകാരികളായി കുരങ്ങുകളിൽ ചിലതിനെ പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിടാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ ലഭിച്ചും തട്ടിയെടുത്തും ശീലമാക്കിയ വാനരപ്പട കുമളിയിലും പരിസരങ്ങളിലുമുള്ള വ്യാപാരികൾക്കും നാട്ടുകാർക്കും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.