അയ്യകാട് ഇന്റർമീഡിയറ്റ് റോഡിൽ വൈദ്യുതിത്തൂൺ
റോഡിലേക്ക് വീണ നിലയിൽ
മൂലമറ്റം: എട്ട് മാസമായി ചാഞ്ഞുനിന്ന വൈദ്യുതിത്തൂൺ റോഡിലേക്ക് വീണതോടെ മൂന്ന് ദിവസമായി വൈദ്യുതിയില്ലാതെ വലയുകയാണ് നാല് കുടുംബങ്ങൾ. പലതവണ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വൈദ്യുതിത്തൂൺ മറിഞ്ഞുവീണത്.
അയ്യകാട് ഇന്റർമീഡിയറ്റ് റോഡിലാണ് വൈദ്യുതിത്തൂൺ റോഡിലേക്ക് വീണത്. കെ.എസ്.ഇ.ബിയെ അറിയിച്ചപ്പോൾ വൈദ്യുതിത്തൂണിൽനിന്നു വിതരണം ചെയ്യുന്ന ലൈൻ മുറിച്ചുമാറ്റി ജീവനക്കാർ മടങ്ങി. എന്നാൽ, റോഡിൽനിന്ന് വൈദ്യതിത്തൂൺ മാറ്റിയിടാൻ പോലും ജീവനക്കാർ തയാറായില്ലന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോൾ മൂന്നു ദിവസമായി പ്രദേശത്തെ 4 വീടുകളിൽ വൈദ്യുതി ലഭിക്കുന്നില്ല. 100 വയസ്സു പിന്നിട്ട വയോധിക അടക്കം 4 കുടുംബങ്ങളാണ് വേനൽചൂടിൽ ഇവിടെ വൈദ്യുതിയില്ലാതെ ഉരുകുന്നത്. കഴിഞ്ഞ വർഷം ലൈൻ അപകടാവസ്ഥയിൽ ചരിഞ്ഞുനിൽക്കുന്ന വിവരം സെക്ഷൻ ഓഫിസിൽ പരാതിയായി എഴുതി നൽകിയിരുന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
മൂലമറ്റം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ അസി. എൻജിനീയറെ വർക്കിങ് അറേഞ്ച്‌മെന്റായി തൊടുപുഴയിലേക്ക് മാറ്റിയിരുന്നു. പകരം തൊടുപുഴയിലുള്ള മറ്റൊരു എൻജിനീയർക്കാണ് മൂലമറ്റം സെക്ഷൻ ഓഫിസിന്റെ ചുമതല. ഇദ്ദേഹത്തിന് മൂലമറ്റത്തെ ജോലികൾകൂടി നോക്കുവാൻ സാധിക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
കുളമാവ് മുതൽ മുട്ടം പഞ്ചായത്ത് അടക്കം വിശാലമായ ഏരിയയാണ് മൂലമറ്റം സെക്ഷൻ ഓഫിസിനുള്ളത്. സ്ഥിരമായി ഒരു അസിസ്റ്റന്റ് എൻജിനീയർ ഇല്ലാത്തതിനാൽ ജോലികൾ പലതും മുടങ്ങുന്ന അവസ്ഥയാണ്. വൈദ്യുതിത്തൂൺ നിവർത്തി വൈദ്യുതി വിതരണം നടത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.