കുമളി: ഏലത്തോട്ടത്തിൽനിന്ന് തൊഴിലാളികളുമായി മടങ്ങിപ്പോയ വാഹനത്തിലെ ഡ്രൈവർക്കും തൊഴിലാളി സ്ത്രീക്കും മർദനമേറ്റ സംഭവത്തിൽ നാലുപേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ചക്കുപള്ളം കങ്കിരിപ്പെട്ടി ഭാഗത്ത് ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.
തേനി ഉത്തമപാളയം കെജിപ്പെട്ടി സ്വദേശിനിയായ മീനയുടെ പരാതിയിലാണ് കുമളി പൊലീസ് കേസെടുത്തത്.ചക്കുപ്പള്ളം സ്വദേശികളായ ബിജു ജോസഫ് (39), സന്തോഷ് (49), രഞ്ജിത് എന്ന രാജൻ (38), ലിജോ എന്ന കുഞ്ഞപ്പൻ (40) എന്നിവരെയാണ് കുമളി ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൊഴിലാളികളുമായി വന്ന ജീപ്പ് ചക്കുപള്ളം സ്വദേശികളുടെ കാറിൽ തട്ടിയതിനെ തുടർന്ന വാക്തർക്കത്തിനിടെയാണ് വാഹനത്തിലെ ഡ്രൈവർ ഗിരീഷ്, തൊഴിലാളികളായ മീന, ശകുന്തള എന്നിവർക്ക് മർദനമേറ്റത്. ദിവസങ്ങൾക്കു മുമ്പാണ് ജില്ല അതിർത്തിയായ കമ്പംമെട്ടിൽ തൊഴിലാളികളുമായി വന്ന വാഹനം തടഞ്ഞുനിർത്തി മദ്യപസംഘം ഡ്രൈവറെ മർദിച്ചത്. ഇത് തമിഴ്നാട്ടിലെ തേനി ജില്ലയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.