മലങ്കര ജലാശയം

അവധിക്കാലം: ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ കരുതൽ വേണം

കാഞ്ഞാർ: വേനൽ കനത്തതോടെ ജലാശയങ്ങളിലെ അപകടമേഖലകളിൽ കുളിക്കാനെത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുകൾ. സ്‌കൂളും കോളജുകളും അടച്ചതോടെ വിദ്യാർഥികൾ കൂട്ടമായി ജലാശയങ്ങളിലേക്ക് എത്തിത്തുടങ്ങിയിടുണ്ട്. പ്രദേശവാസികളുടെയും നാട്ടുകാരുടേയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് പലരും അപകട മേഖലകളിലടക്കം കുളിക്കാനിറങ്ങുന്നത്. ഇത് പലപ്പോഴും അപകട മരണങ്ങൾക്ക് വരെ കാരണമാകാറുണ്ട്. മൂലമറ്റം മുതൽ മുട്ടം വരെ പന്ത്രണ്ട് കിലോമീറ്ററുകളോളം നീളത്തിൽ പരന്നുകിടക്കുന്ന മലങ്കര ജലാശയം ഏവരുടെയും മനം കവരുമെങ്കിലും അതുപോലെതന്നെ ജീവനും കവരുന്നുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നിരവധി ജീവനുകളാണ് അധികൃതരുടെ അനാസ്ഥമൂലവും എത്തുന്നവരുടെ പരിചയക്കുറവ് മൂലവും ഹോമിക്കപ്പെട്ടത്. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ ഉദ്യോഗസ്ഥരുമില്ല എന്നതാണ് അപകടം ഉണ്ടാകാൻ പ്രധാന കാരണം.

കാഞ്ഞാർ, മുട്ടം പ്രദേശങ്ങളിലാണ് കൂടുതലായും അപകടം സംഭവിക്കുന്നത്. ജലാശയത്തിൽ മരണപ്പെട്ടവരെല്ലാം തന്നെ യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. നീന്തൽ അറിയാവുന്നവരും അപകടത്തിൽപെടുന്നത് ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ്. കാണുമ്പോൾ ശാന്തമായിക്കിടക്കുന്നെങ്കിലും ഈ പ്രദേശങ്ങളിൽ അടിയൊഴുക്ക് വളരെ ശക്തമാണ്. അടിയൊഴുക്കിൽപെട്ടാൽ ആളെ രക്ഷിക്കൽ ഏറെ പ്രയാസകരവുമാണ്.

കാഴ്ചയിൽ ശാന്തം; ഒളിഞ്ഞിരിക്കുന്നത് അപകടം

കാഞ്ഞാറ്റിലെ വാട്ടർഷെഡ് തീം പാർക്കിന് സമീപം നിരവധി വിനോദസഞ്ചാരികളാണ് വിശ്രമിക്കാൻ സമയം ചെലവഴിക്കുന്നത്. വിശ്രമിച്ച ശേഷം പരന്നുകിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാഴ്ചയിൽ ജലാശയത്തിന് ആഴവും ഒഴുക്കും തോന്നില്ല എന്നതാണ് അപകടം ഉണ്ടാവാൻ കാരണം. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. ഇതിന്റെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവുമുണ്ട്. ഇതറിയാതെ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നത്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിൽ ജനങ്ങൾ രോഷാകുലരാണ്. ജലാശയത്തിന്റെ അപകടവിവരമടങ്ങിയ സൂചനാ ബോഡുകൾ സ്ഥാപിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാഞ്ഞാർ ഭാഗത്ത് ഒരേ കടവിൽ തുടർച്ചയായി രണ്ട് മരണങ്ങൾ സംഭവിച്ചപ്പോൾ ചെറിയൊരു ബോർഡ് സ്ഥാപിച്ച് അധികൃതർ തടിയൂരി.

വേനലിലും സമൃദ്ധമായ ജലാശയം

കൊടും വേനലിൽ മറ്റ് ജലാശയങ്ങൾ വറ്റിവരളുമ്പോൾ മലങ്കര ജലസമൃദ്ധമാകും. മൂലമറ്റം നിലയത്തിൽനിന്നും വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുകിയെത്തുന്നത് മലങ്കര ജലാശയത്തിലേക്കാണ്. അതിനാൽ വേനലിലാണ് മഴക്കാലത്തേക്കാൾ അധിക ജലം മലങ്കര ജലാശയത്തിൽ കാണുക. പലപ്പോഴും ജില്ലക്ക് പുറത്തുനിന്നുള്ളവർ ഇവിടെ എത്തുകയും കുളിക്കുകയും ചെയ്യും. ഇത് വലിയ അപകടങ്ങൾക്കാണ് കാരണമാകുന്നത്. 

Tags:    
News Summary - Be careful when entering reservoirs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.