ഗോഡൗണ്‍ മാറ്റം; തൊഴിലാളികള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു

നെടുങ്കണ്ടം: സപ്ലൈകോയുടെ റേഷനരി ഗോഡൗണ്‍ വണ്ടന്‍മേട്ടിലെ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷൻ കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിളിച്ച ചര്‍ച്ച തൊഴിലാളികള്‍ ബഹിഷ്‌കരിച്ചു. സി.പി.ഐക്ക് ട്രേഡ് യൂനിയന്‍ ഇല്ലാത്ത സാഹചര്യത്തില്‍ സി.പി.ഐ നേതാവ് ചര്‍ച്ചക്ക് വന്നതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ സംയുക്തമായി ഇറങ്ങിപ്പോയത്. എ.ഐ.ടി.യു.സിക്ക് തൊഴിലാളികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ സി.പി.ഐക്ക് അര്‍ഹതയില്ലെന്നും അവരുടെ മുന്നില്‍ ചര്‍ച്ചക്ക് തയാറല്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. സി.ഐ.ടി.യു 8, ഐ.എന്‍.ടി.യു.സി 5, ബി.എം.എസ് രണ്ട് എന്നിങ്ങനെ മൂന്ന് യൂനിയനുകളിലായി 15 തൊഴിലാളികളാണുള്ളത്. വര്‍ഷങ്ങളായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഗോഡൗണ്‍ അസൗകര്യമാണെന്നും ചോര്‍ച്ചയുണ്ടെന്നും പറഞ്ഞാണ് വണ്ടന്മേട്ടിലേക്ക് മാറ്റുന്നത്. എന്നാല്‍, വണ്ടന്മേട്ടിലെ സറ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷന്‍റെ കെട്ടിടത്തില്‍ ചോര്‍ച്ച മാത്രമല്ല കീടനാശിനിയുടെ ഗോഡൗണ്‍ കൂടിയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ ഒത്താശയോടെ ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരാണ് ഗോഡൗണ്‍ മാറ്റത്തിന് പിന്നിലെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.