മുന്നണികൾക്ക് നെഞ്ചിടിപ്പേറ്റി ന്യൂജെൻ വോട്ടുകൾ

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ മുന്നണികൾക്കും സ്ഥാനാർഥികൾക്കും ഒരുപോലെ ആശങ്കയേറ്റുകയാണ് ന്യൂജെൻ വോട്ടുകൾ. വിജയവും പരാജയവും നിർണയിക്കുന്നതിൽ ഓരോ മണ്ഡലത്തിലും നിർണായകമാകുക ന്യൂജെൻ വോട്ടുകളാണ്.

എന്നാൽ, പരമ്പരാഗത രാഷ്ട്രീയത്തോടും വോട്ടിങ്ങിനോടുമെല്ലാം ഇവരിൽ നിലനിൽക്കുന്ന താൽപര്യക്കുറവാണ് മുന്നണികൾക്കും സ്ഥാനാർഥികൾക്കും നെഞ്ചിടിപ്പേറ്റുന്നത്. അതുകൊണ്ട് തന്നെ പുതുതലമുറയുടെ മനസ്സ് ഒപ്പംനിർത്താനുള്ള പൊടിക്കൈകളും സ്ഥാനാർഥികൾ പ്രചാരണങ്ങളിൽ പയറ്റുന്നുണ്ട്.

റീലുകളിൽ വീഴുമോ ന്യൂജെൻ വോട്ടുകൾ?

ന്യൂജെൻ വോട്ടുകൾ ലക്ഷ്യമിട്ടാണ് സ്ഥാനാർഥികൾ പലരും സമൂഹമാധ്യമങ്ങളിൽ സജീവമാ‍യത്. ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും അത്ര വശമില്ലാത്ത സ്ഥാനാർഥികൾ പോലും ഇത്തരം മേഖലകളിലാണ് ഇപ്പോൾ മികവ് തെളിയിക്കുന്നത്.

ഇതിനായി വൻതുക മുടക്കിയാണ് തെരഞ്ഞെടുപ്പു കാലത്തേക്ക് മാത്രമായി സ്ഥാനാർഥികളും മുന്നണികളും പി.ആർ ടീമുകളെ നിശ്ചയിക്കുന്നത്. ഇതോടെ ഇവരാണ് സ്ഥാനാർഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പേജുകളും നിയന്ത്രിക്കുന്നത്. നടപ്പും എടുപ്പും സംസാരവുമെല്ലാം ഇവരുടെ തിരക്കഥക്കനുസരിച്ചാകും. ഇതെല്ലാം ക്രോഡീകരിച്ചിറക്കുന്ന റീലുകൾ വാട്സ്ആപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കും. മനോഹരമായ ചിത്രങ്ങളും പോസ്റ്ററുകളുമാണ് മറ്റൊരാകർഷണം.

ഇത്തരം പ്രചാരണ രീതികൾ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമായ പുതുതലമുറയെ ഉദ്ദേശിച്ചാണ്. പഴയ തലമുറക്കാ‍യി നോട്ടീസ് വിതരണവും വികസന ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണവുമെല്ലാം പരമ്പരാഗത രീതിയിൽ വീടുകയറി നടത്താൻ താഴെത്തട്ടിൽ പ്രവർത്തകരുണ്ട്. എന്നാൽ, പൊളി വൈബുകളിൽ മനസ്സുടക്കുന്ന പുതുതലമുറക്കാ‍യാണ് സമൂഹ മാധ്യമങ്ങളിൽ പുതുമകൾ തീർക്കുന്ന പി.ആർ സംഘങ്ങളുടെ പ്രവർത്തനം.

വില്ലനാ‍യി കുടിയേറ്റം

പ്രചാരണ രംഗത്തുള്ള സ്ഥാനാർഥികളും മുന്നണി നേതാക്കളുമെല്ലാം ഒരേ സ്വരത്തിൽ പറയുന്ന കാര്യമാണ് പ്രചാരണ പരിപാടികൾക്ക് ചെറുപ്പക്കാരെ കിട്ടാനില്ല എന്നത്.

സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി നിലവിൽ പ്രവർത്തന രംഗത്തുള്ളവരിൽ ഭൂരിഭാഗവും 40 വയസ്സിന് മുകളിലുള്ളവരാണ്. കാരണം പുതുതലമുറയെല്ലാം പ്ലസ് ടു കഴിയുന്നതോടെ നാടുവിടൽ സ്വപ്നങ്ങളിലാണ്. അതിനാ‍യാണ് അവർ കോഴ്സുകൾ പോലും തിരഞ്ഞെടുക്കുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവരും പേര് ചേർത്തശേഷം വിദേശത്തേക്ക് കുടിയേറിയവരും ജില്ലയിൽ തന്നെ ആയിരങ്ങളുണ്ട്.

പ്രചാരണത്തിനായി എത്തുന്ന വീടുകളിലും പുതുവോട്ടർമാരെ തീരെ കാണാനേയില്ലന്ന് പ്രവർത്തകർ പറയുന്നു. പണ്ടത്തേതുപോലെ ഏതെങ്കിലും ഒരു ചിഹ്നത്തിന് മാത്രമേ വോട്ട് കുത്തൂവെന്ന വാശിയും പുതുതലമുറക്കില്ല. പലരും വ്യക്തിഗത മികവു നോക്കിയാണ് വോട്ട് നൽകുന്നത്.

അതുകൊണ്ട് തന്നെ മികവിൽ നിറഞ്ഞുനിൽക്കാനാണ് സ്ഥാനാർഥികൾക്കിടയിൽ മത്സരം. ഇവിടെയാണ് പി.ആർ സംഘങ്ങളുടെ ജോലിഭാരം കൂടുന്നതും.

Tags:    
News Summary - New Generation votes give a heart-warming boost to the fronts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.