തൊടുപുഴയിൽ നടത്തിയ സ്ഥാനാർഥി സംഗമം
തൊടുപുഴ: മർച്ചൻറ്സ് അസോസിയേഷനും ട്രാക്കും സംയുക്തമായി സംഘടിപ്പിച്ച സ്ഥാനാർഥി സംഗമം ശ്രദ്ധേയമായി. തൊടുപുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്, എൽ.ഡി.എഫ് സ്ഥാനാർഥി സിറിയക് ചാഴികാടൻ, എൻ.ഡി.എ സ്ഥാനാർഥി റോയ് വാരികാട്ട്, എ.എ.പി സ്ഥാനാർഥി ബേസിൽ ജോൺ എന്നിവർ പങ്കെടുത്തു. തൊടുപുഴയെ കേരളത്തിലെ മുൻനിര നഗരമാക്കി മാറ്റാൻ മുൻ എം.എൽ.എക്ക് സാധിച്ചുവെന്നും അതിന്റെ പിന്തുടർച്ചയായി പോരായ്മകൾ പരിഹരിക്കുന്നതിനും പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും കൂടെയുണ്ടാകുമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.
തൊടുപുഴയിൽ നടന്ന വികസനത്തെ താൻ ചെറുതായി കാണുന്നില്ലെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി തൊടുപുഴ വികസനത്തിന്റെ കാര്യത്തിൽ വളരെ പിന്നോട്ട് പോയെന്നും അത് പരിഹരിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിറിയക് ചാഴികാടൻ പറഞ്ഞു. 2500 കോടി രൂപയുടെ സ്പോർട്സ് സർവകലാശാല തൊടുപുഴയിൽ കൊണ്ടുവരുമെന്ന് എൻ.ഡി.എ സ്ഥാനാർഥി റോയ് വാരികാട്ട് പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ തൊടുപുഴയെ മികച്ച നഗരമാക്കാൻ പരിശ്രമിക്കുമെന്ന് എ.എ.പി സ്ഥാനാർഥി ബേസിൽ ജോൺ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നവാസ്, ട്രാക്ക് പ്രസിഡന്റ് സണ്ണി തെക്കേക്കര, ജനറൽ സെക്രട്ടറി പി.എൻ. അബി, സെബാസ്റ്റ്യൻ ജോർജ് എന്നിവർ സംസാരിച്ചു.
മറിയ ഉമ്മൻ ഇന്ന് ഉമ്മൻ ചാണ്ടി കോളനിയിൽ
കട്ടപ്പന: ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മറിയ ഉമ്മൻ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മൻ ചാണ്ടി കോളനിയിൽ പര്യടനം നടത്തും. ഇവിടെ നടക്കുന്ന യോഗത്തിൽ സംസാരിക്കും.
പിണറായിയുടേത് ഏത് ചെകുത്താനെയും കൂട്ടുപിടിക്കുന്ന നയം -പി.എം.എ. സലാം
തൊടുപുഴ: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തിൽ കയറുമെന്ന നയമാണ് പിണറായി വിജയന്‍റേതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ കഴിയേണ്ടി വരുമെന്ന് വ്യക്തമായ അറിയാവുന്ന ആളാണ് വിജയൻ. ആടിനെ പട്ടിയാക്കാൻ മുഖ്യ മന്ത്രി ശ്രമിക്കുകയാണ്. ഭരണ നേട്ടങ്ങളെക്കുറിച്ച് പറയാനില്ലാത്തതിനാൽ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം. കാഫിർ സ്ക്രീൻഷോട്ട് പോലെയാണിത്. യു. പ്രതിഭക്കെതിരെയുള്ള പരാമർശം തെറ്റായിപ്പോയെന്ന് ആദ്യം പറഞ്ഞത് മുസ്‍ലിം ലീഗാണ്. ലീഗിന്റെ വനിത സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ ഇതിനെതിരെ സി.പി.എം നടപടി എടുക്കാത്തത് വിരോധാഭാസമാണെന്നും പി.എം.എ. സലാം പറഞ്ഞു.
യു.ഡി.എഫ് കൺവെൻഷൻ നാളെ
മൂന്നാർ: യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പഴയ മൂന്നാർ പാർക്കിങ് ഗ്രൗണ്ടിലാണ് സമ്മേളനമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എ.കെ. മണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് മൂന്നാറിൽ യുവജനങ്ങളുടെ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കും. നാലിന് മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലെ വനിതകളുടെ കൺവെൻഷൻ മൂന്നാറിൽ നടക്കും. സ്ഥാനാർഥി എഫ്. രാജയുടെ മൂന്നാർ ബ്ലോക്കിലെ പര്യടനം ഏപ്രിൽ രണ്ടിന് ആരംഭിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ജില്ല പഞ്ചായത്ത് അംഗം സി. നെൽസൺ, എ.പി. പവുൻ, എ. ആൻഡ്രൂസ്, സണ്ണി ഇലഞ്ഞിക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
കുരിശുമല കയറി സ്ഥാനാർഥികൾ
നെടുങ്കണ്ടം: ഇടുക്കി നിയോജക മണ്ഡലം സ്ഥാനാര്‍ഥി റോയി കെ. പൗലോസ്, ഉടുമ്പന്‍ചോല സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു എന്നിവര്‍ ഇടുക്കി രൂപതയുടെ തീർഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമല കയറി. നാൽപതാം വെള്ളിയാചരണ ഭാഗമായി ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടന്ന കാല്‍നട കുരിശുമല തീർഥാടനത്തോടൊപ്പമാണ് മലയടിവാരത്തില്‍നിന്നും റോയി കെ. പൗലോസും സേനാപതി വേണുവും മല കയറിയത്. മലമുകളില്‍ നടന്ന നാൽപതാം വെള്ളി തിരുകർമങ്ങളിലും കുര്‍ബാനയിലും പങ്കെടുത്ത് വിശ്വാസികള്‍ക്കൊപ്പം നേര്‍ച്ചകഞ്ഞി കുടിച്ചാണ് സ്ഥാനാര്‍ഥികള്‍ മലയിറങ്ങിയത്. തുടര്‍ന്ന് സേനാപതി വേണു കരുണാപുരം, വണ്ടന്‍മേട് മണ്ഡലം കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പര്യടന പരിപാടിക്ക് ശനിയാഴ്ച തുടക്കമാകും. ഉടുമ്പന്‍ചോല, ശാന്തന്‍പാറ, സേനാപതി പഞ്ചായത്തുകളിലാണ് ശനിയാഴ്ചത്തെ പര്യടനം. രാവിലെ എട്ടിന് പാറത്തോട്ടില്‍ നിന്നും ആരംഭിച്ച് വൈകിട്ട് എസ്റ്റേറ്റ് പൂപ്പാറയില്‍ സമാപിക്കും.
കരിനിയമങ്ങള്‍ എടുത്തുകളയും -അടൂർ പ്രകാശ്
നെടുങ്കണ്ടം: യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ കെട്ടിടങ്ങളുടെ ക്രമവത്കരണം ഫീസ് ഈടാക്കാതെ നടപ്പാക്കുമെന്നും കരിനിയമങ്ങള്‍ എടുത്തുകളയുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഭൂവിഷയത്തില്‍ കര്‍ഷകരെ വരിഞ്ഞുമുറുക്കുന്ന കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നുംഅദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയര്‍മാന്‍ എം.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു, നേതാക്കളായ നോബിള്‍ ജോസഫ്, പി.എം. അബ്ബാസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, തോമസ് രാജന്‍, ജോസ് പൊട്ടംപ്ലാക്കല്‍, ജി. മുരളീധരന്‍, സി.എസ്. യശോധരന്‍, ബെന്നി തുണ്ടത്തില്‍, പി.എസ്. യൂനസ്, മുകേഷ് മോഹന്‍, ആര്‍. ബാലന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
സ്ഥാനാർഥി പര്യടനം
നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്റെ പൊതുപ്രചാരണ പരിപാടിക്ക് ശനിയാഴ്ച നെടുങ്കണ്ടത്ത് തുടക്കമാകും. വെള്ളിയാഴ്ച കൂട്ടാര്‍, ആനക്കല്ല്, നെടുങ്കണ്ടം, മാവടി, പുഷ്പകണ്ടം, പാമ്പാടുംപാറ, തൂക്കുപാലം മേഖലകളിലാണ് പര്യടനം നടത്തിയത്. വ്യക്തികളെയും ഓട്ടോടാക്‌സി തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും വ്യാപാരികളെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. പൊതു പ്രചാരണ പരിപാടിയുടെ ഭാഗമായി നെടുങ്കണ്ടത്ത് 31ന് റോഡ് ഷോ നടക്കും. എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.