തൊടുപുഴ: ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റവും സജീവമാകുന്ന മാസംകൂടിയാണ് റമദാൻ കാലം. വ്യക്തികൾ, രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ-പ്രവാസി സംഘടനകൾ, മഹല്ല് കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ നാടിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തവണയും റമദാൻ റിലീഫ് പ്രവർത്തനങ്ങൾ ഊർജിതമാണ്. കഴിഞ്ഞ രണ്ട് വർഷം കോവിഡ് പ്രതിസന്ധിയിലൂടെ നാട് കടന്നുപോയ റമദാൻ കാലത്ത് റിലീഫ് പ്രവർത്തനങ്ങളും കോവിഡ് ദുരിതബാധിതരെ കേന്ദ്രീകരിച്ചായിരുന്നു. ഇത്തവണ കൂടുതൽ വിപുല രീതിയിലാണ് റിലീഫ് പ്രവർത്തനങ്ങൾ. കോവിഡ്കാലത്ത് രോഗബാധിതരുള്ള വീടുകളിൽ അവശ്യവസ്തുക്കളും ഭക്ഷണവും മരുന്നും എത്തിക്കുന്നതടക്കം കാര്യങ്ങൾ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു. തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലച്ച കുടുംബങ്ങൾക്ക് ഇത്തരം കൂട്ടായ്മകളുടെ സഹായഹസ്തങ്ങൾ ആശ്വാസമായി. അർഹരായവരെ കണ്ടെത്താനും സഹായമെത്തിക്കാനും സംഘടനകൾക്ക് കീഴിൽ പ്രത്യേക ടീമിനുതന്നെ രൂപം നൽകിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണമാണ് ഇപ്പോൾ റമദാൻ റിലീഫിന്‍റെ ഭാഗമായി പലയിടങ്ങളിലും നടക്കുന്നത്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും നോമ്പുതുറ വിഭവങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. നിർധന കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം, രോഗികൾക്ക് മരുന്ന് വിതരണം, വരുമാനം മുടങ്ങിയവർക്ക് ധനസഹായം, രോഗികളുള്ള കുടുംബങ്ങൾക്ക് ചികിത്സ സഹായം എന്നിവയെല്ലാം റമദാൻ റിലീഫിന്‍റെ ഭാഗമാണ്. ചിലയിടങ്ങളിൽ വീട് നിർമാണം, വീട് അറ്റകുറ്റപ്പണി, ഭൂമി വാങ്ങിനൽകൽ തുടങ്ങിയ വൻതോതിലെ പ്രവർത്തനങ്ങളും റിലീഫ് കമ്മിറ്റികൾ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഓരോ വർഷവും റമദാൻ റിലീഫിന്‍റെ ഭാഗമായി വിവിധ മഹല്ലുകളിലായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. പ്രവാസികൾ നാട്ടിലെ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിവരുന്നു. ഇതുവഴി ആയിരക്കണക്കിന് കുടുംബങ്ങളിലാണ് ഓരോ റമദാൻ കാലത്തും ആശ്വാസമെത്തിക്കാൻ കഴിയുന്നത്. റോഡിൽ നിർമാണസാമഗ്രികൾ; അപകടം പതിവ് കട്ടപ്പന: കരാറുകാരൻ റോഡ് കൈയേറി നിർമാണ സാമഗ്രികൾ ഇറക്കിയതിനെത്തുടർന്ന് കട്ടപ്പന സ്കൂൾകവല-മൈത്രിനഗർ റോഡിൽ അപകടം പതിവാകുന്നു. റോഡ് കൈയേറി പാറപ്പൊടിയും മെറ്റലും കൂട്ടിയിട്ടിരിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. കഴിഞ്ഞ നാലുദിവസത്തിനിടെ മൂന്ന് ബൈക്ക് യാത്രികരാണ് ഇവിടെ മെറ്റലിൽ തെന്നിവീണത്. കട്ടപ്പന-കോട്ടയം പാതയിൽ സ്കൂൾ കവലയിൽനിന്ന് മൈത്രി നഗറിലേക്ക് പോകുന്ന പാതയിൽ നിർമിച്ച പാലത്തിലാണ് പകുതിയിലധികം ഭാഗവും കൈയേറി കരാറുകാരൻ പാറപ്പൊടിയും മെറ്റലും കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ പള്ളിക്കവല-സ്കൂൾ കവല റോഡിന്‍റെ ഐറിഷ് ഓട നിർമിക്കുന്നതിനാണ് സാമഗ്രികൾ 10 ദിവസം മുമ്പ് വലിയ ലോറിയിൽ കൊണ്ടുവന്നിറക്കിയത്. എതിർദിശയിൽനിന്ന് ഒരു വാഹനമെത്തിയാൽ പാലത്തിൽ ഗതാഗത തടസ്സമുണ്ടാകും. കഴിഞ്ഞ ദിവസം ഇതുവഴിയെത്തിയ ബൈക്ക് യാത്രികൻ പാലത്തിൽ നിരന്ന് കിടക്കുന്ന മെറ്റലിൽ കയറി മറിഞ്ഞുവീണിരുന്നു. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധം കൂട്ടിയിട്ട നിർമാണ സാമഗ്രികൾ ഉടനടി നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.