മുണ്ടിയെരുമ പന്തുകളി കോര്‍ട്ടിനു സമീപത്തെ തണല്‍ മര ചുവട്ടിലെ വിശ്രമ സ്ഥലം
നെടുങ്കണ്ടം: മുണ്ടിയെരുമ പന്തുകളി കോര്‍ട്ടിന് സമീപത്തെ തണല്‍മര ചുവട്ടില്‍ വൈകുന്നേരമാകുന്നതോടെ ഓതോരുത്തരായി എത്തിത്തുടങ്ങും. പോളിങ്ങ് ബൂത്തിലെത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇവിടെ ചർച്ചകൾ കൊടുമ്പിരിക്കൊള്ളുകയാണ്. അതിജീവനത്തിന്റെയും കര്‍ഷക സമരങ്ങളുടെയും ചരിത്രമുറങ്ങുന്ന, സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ചര്‍ച്ചചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് വിഷയങ്ങള്‍ ഏറെയാണെന്ന് ഈ ചർച്ചകളിൽ നിന്ന് വ്യക്തം. മണ്ഡലത്തിലെ ഒരിക്കലും അവസാനിക്കാത്ത വിഷയങ്ങൾ ഭൂപ്രശ്നവും വന്യജീവി ശല്യവുമാണ്. ഇതിന് പരിഹാരം കാണാന്‍ മാറി മാറി ഭരിക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്നാണ് മരചുവട്ടില്‍ കൂടിയിരിക്കുന്ന ചിലരുടെ പരാതി. ഇത് പരിഹരിച്ചാല്‍ വരുംകാല തെരെഞ്ഞടുപ്പുകളില്‍ എന്തു പ്രശ്നം ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ സാധാരണക്കാരും കര്‍ഷകരുമായ വോട്ടര്‍മാരെ സമീപിക്കാനാവുമെന്നതാണ് വേറൊരാളുടെ മറുചോദ്യം. രാഷ്ട്രീയം നോക്കാതെയുള്ള ചര്‍ച്ചകള്‍ക്കൊപ്പം കടുത്ത രാഷ്ട്രീയവും ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും ഇവിടെ വിഷയമാണ്. ഒപ്പം യുദ്ധവും പാചക വാതക ലഭ്യതക്കുറവും ഹോട്ടലുകള്‍ അടച്ചു പൂട്ടിയതുമായ വിഷയങ്ങളും ഒപ്പമുണ്ട്. മാത്രമല്ല, വേനല്‍ ചൂടില്‍ നാട് വെന്തുരുകുകയാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ആരും ഒന്നും ചെയ്തിട്ടില്ലെന്നും ആക്ഷേപവുമായി ചിലർ രംഗത്തുണ്ട്.
ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ ജനങ്ങളുടെ ദാഹമകറ്റുന്നതിന് പകരം അവരവരുടെ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. കേരളത്തിലും തമിഴ്നാട്ടിലും രണ്ട് ആഴ്ചയുടെ വ്യത്യാസത്തില്‍ നിയമസഭ തെരെഞ്ഞടുപ്പ് നടക്കുന്നതിനാല്‍ ഇടുക്കിയിലെ തമിഴ് മേഖലകളില്‍ ഇക്കുറിയും ഇരട്ട വോട്ട് മുന്നണികള്‍ക്ക് സഹായകമാകുമോ എന്നതും ചര്‍ച്ചയാണ്.
രണ്ട് ദിവസങ്ങളിലായി തെരെഞ്ഞടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ തോട്ടം മേഖലകളില്‍ താമസിക്കുന്ന തമിഴ് തൊളിലാളികള്‍ കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ചെയ്യാറുണ്ടെന്നാണ് പൊതുവെ നിലനിന്നിരുന്ന ആക്ഷേപം.
എന്നാല്‍ ഇക്കുറി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രം 8000 ഓളം വോട്ടര്‍മാര്‍ ഹിയറിങില്‍ പങ്കെടുക്കുകയും 15000 ഓളം വോട്ടുകള്‍ വെട്ടികുറക്കുകയും ചെയ്തതായാണ് കണക്ക്. അങ്ങനെയെങ്കില്‍ ഇക്കുറി അത് മുന്നണിക്ക് ദോഷമായി ഭവിക്കുമെന്നും ചര്‍ച്ചയില്‍ വിലയിരുത്തുന്നു. ചർച്ചകൾ കാട് കയറുന്നതോടെ മരചുവട്ടില്‍ രാവന്തിയോളം സമയം ചിലവഴിക്കുന്നവരുമുണ്ട്. ചിലർ ചർച്ച കേൾക്കാനായി വന്നിരിക്കുന്നവരുമുണ്ട്. തെരഞ്ഞെടുപ്പ് എത്തിയതോടെ പലരും ഇത്തരത്തിൽ തങ്ങളുടെ കൂട്ടായ്മകളുമായി മരച്ചുവട്ടിൽ സജീവമായതും സവിശേഷ കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.