തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫിന്‍റെ ഇടുക്കി ഡോക്യുമെന്റ് പുറത്തിറക്കി. മലയോര കർഷക ക്ഷേമം, വന്യജിവി ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇടുക്കി ഡോക്യുമെന്റ് തയാറാക്കിയത്. പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ...
മലയോര കർഷക ക്ഷേമം
- കുടിയേറ്റ കർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും സമയ ബന്ധിതമായി പരിഹരിക്കും. കയ്യേറ്റങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
- ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ കർഷകതാൽപര്യം സംരക്ഷിച്ച് സമയബന്ധിതമായി തീർക്കാൻ നടപടി സ്വീകരിക്കും.
- ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും (സി.എച്ച്.ആർ കേസ്, എൽ.എ പട്ടയം നൽകുന്നത് തടഞ്ഞ) നടക്കുന്ന കേസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിന് സ്പെഷൽ പാക്കേജുണ്ടാക്കും.
- സാങ്കേതികത്വം ആരോപിച്ച് പട്ടയം നൽകുന്നത് തടഞ്ഞിരിക്കുന്ന (വനം തർക്കം, ഏലം എന്ന് രേഖപ്പെടുത്തൽ, 10 ചെയിൻ വിഷയം, ഷോപ് സൈറ്റ്, മറ്റ് പൊതു സ്ഥാപനങ്ങൾ) മുഴുവൻ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കും.
- എല്ലാ ഭൂനിയമങ്ങളും കാലോചിതമായി പരിഷ്‍കരിച്ചുകൊണ്ട് ഉപാധിരഹിത പട്ടയം എന്ന ആശയം നടപ്പിലാക്കും.
വന്യ ജീവി ആക്രമണം
- വനത്തിനുള്ളിൽ കയറി മൃഗങ്ങളെ ഉപദ്രവിക്കുന്നത് കർശനമായി നിയന്ത്രിക്കുന്നതിനൊപ്പം മനുഷ്യവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നത് തടയുന്നതിന് പ്രഥമ പരിഗണന നൽകും.
- വന്യമൃഗങ്ങളുടെ കാടിറക്കം സംബന്ധിച്ച് യഥാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഡ്രോൺ, നിർമിത ബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണ സംവിധാനങ്ങളും മുന്നറിയിപ്പ് വ്യവസ്ഥകളും ഏർപ്പെടുത്തും.
- വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകിവരുന്ന തുക 50 ശതമാനം വർധിപ്പിക്കും. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ നട പടി സ്വീകരിക്കും.
- ഭൂവുടമകളുടെ ഭൂമിയിൽ കടന്നുകയറുന്ന കാട്ടുമൃഗങ്ങളെ നേരിടാൻ ഉടമകൾക്ക് അധികാരം നൽകുന്ന നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.