ഔഷധക്കഞ്ഞിയുടെ നന്മയുമായി മൂന്നാർ

ഒരുനൂറ്റാണ്ടായി അന്നദാനത്തിന്‍റെ നന്മമരം പൂത്തുലയുകയാണ് മൂന്നാറിൽ. എല്ലാ നോമ്പുകാലത്തും മൂന്നാർ ജുമാമസ്ജിദിൽനിന്ന് വിതരണം ചെയ്യുന്ന ഔഷധക്കഞ്ഞിയുടെ പേരും പെരുമയും ഇപ്പോൾ മലനിരകൾ കടന്നും പരക്കുന്നു. ഓരോ റമദാൻ കാലത്തും ജാതിമത ഭേദമില്ലാതെ എല്ലാവരും ഭക്തിയോടെ സ്വീകരിക്കുകയാണ് മൂന്നാർ പള്ളിയിലെ നോമ്പുകഞ്ഞി. വെറും കഞ്ഞിയല്ല, അരിയോടൊപ്പം ഉലുവയും വെളുത്തുള്ളിയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി. പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് നോമ്പ് തുറയുടെ സമയത്താണ് കഞ്ഞി വിതരണം ചെയ്യുന്നത്. എന്നാൽ, അതിനുമുമ്പുതന്നെ മൂന്നാറിലും പരിസരങ്ങളിലുമുള്ള വീടുകളിലേക്ക് കഞ്ഞി എത്തിച്ചുകൊടുക്കും. ഒരുനൂറ്റാണ്ടിന് മുമ്പ് മൂന്നാറിൽ പള്ളി ആരംഭിച്ചകാലം മുതൽ തുടങ്ങിയതാണ് ഔഷധക്കഞ്ഞി വിതരണം. അന്ന് മുസ്ലിം കുടുംബങ്ങൾ ഇവിടെ കുറവായിരുന്നു. പെരുമ്പാവൂരിൽനിന്നും തമിഴ്നാട്ടിലെ രാജപാളയത്തുനിന്നും എത്തുന്ന കച്ചവടക്കാരായിരുന്നു ആദ്യകാലത്ത് കഞ്ഞി കഴിച്ചിരുന്നത്. പിന്നീട് കാലം കഴിഞ്ഞതോടെ മൂന്നാറിലെ വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, താമസക്കാർ, വിനോദസഞ്ചാരികൾ തുടങ്ങി എല്ലാവരും ഔഷധക്കഞ്ഞിയുടെ ആരാധകരായി. ഇപ്പോൾ ദിവസവും ആയിരത്തോളം പേർക്കാണ് പള്ളിയിൽനിന്ന് കഞ്ഞി വിതരണം ചെയ്യുന്നത്. ഒരുനൂറ്റാണ്ടായി തുടരുന്ന കഞ്ഞി വിതരണം നടക്കാതെ പോയത് കോവിഡ്കാലത്ത് മാത്രമാണ്. ഉച്ചക്കുമുമ്പ് തന്നെ കഞ്ഞി തയാറാക്കാൻ തുടങ്ങും. കമ്മിറ്റി പ്രസിഡന്‍റ് കെ.എം. ഖാദർ കുഞ്ഞ്, ജനറൽ സെക്രട്ടറി നസീർ അഹമ്മദ്, ട്രഷറർ നാസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം. ചിത്രം 1 ഔഷധക്കഞ്ഞി തയാറാക്കുന്നു ചിത്രം 2 ഔഷധക്കഞ്ഞിയുടെ വിതരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.