ചന്ദനം പിടികൂടിയ സംഭവം; വനം വകുപ്പ് അന്വേഷണം തുടങ്ങി

തൊടുപുഴ: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം പിടികൂടിയ കേസില്‍ പ്രതിക്കായി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഓടിമറഞ്ഞ ആലക്കോട് ഇഞ്ചിയാനി കോളനിയില്‍ താമസിക്കുന്ന ആയിലിക്കുന്നേല്‍ ജിനുവിനെയാണ് വനം വകുപ്പ് തിരയുന്നത്. തൊടുപുഴ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടിച്ചെടുത്തത്. കേസ് വനംവകുപ്പിന് കൈമാറിയതിനെത്തുടര്‍ന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ ലിബിന്‍ ജോസി‍ൻെറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മയക്കുമരുന്ന് വില്‍പനയുമായി ബന്ധമുള്ള ജിനുവി‍ൻെറ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് വില്‍പനക്ക് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടിയത്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ പറഞ്ഞു. പിടികൂടിയത് കാതലുള്ള ചന്ദനമായതിനാല്‍ മറയൂര്‍ മേഖലയില്‍നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ചന്ദനം വനം വകുപ്പിന്റെ പൂമാല ഡിവിഷന്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.