ഇടുക്കിയിൽ പോളിങ് കുതിപ്പ്; എങ്ങും കൂട്ടലും കിഴിക്കലും

തൊടുപുഴ: മേയ് നാലിന് പുറത്തുവരുന്ന ഫലം ഏതുവിധത്തിലാകുമെന്ന കണക്കുകൂട്ടലിലായിരുന്നു തെരഞ്ഞെടുപ്പ് പിറ്റേന്ന് മുന്നണികൾ. വെള്ളിയാഴ്ച മുന്നണികൾ പഞ്ചായത്തുകളിലെയക്കം വോട്ടെടുപ്പ് കണക്കുകൾ വിലയിരുത്തി. പോളിങ് ശതമാനത്തിലെ വർധന മുന്നണികൾക്കെല്ലാം ഒരു പോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകൾ.

അഞ്ച് മണ്ഡലങ്ങളിലും ഇടത്, വലത് മുന്നണികൾ ഇതിൽ ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ജില്ലയിൽ വലിയ മുന്നേറ്റം നടത്താനകുമെന്ന് ബി.ജെ.പിയും കണക്ക് കൂട്ടുന്നു. പോളിങ്ങിലെ അന്തിമകണക്ക് പുറത്ത് വരുമ്പോൾ 77.15 ശതമാനമാണ്.2021ലെ തെരഞ്ഞെടുപ്പിൽ 71.78 ശതമാനമായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പീരുമേട്, ഇടുക്കി, ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല മണ്ഡലങ്ങളിലായി 65.50 ശതമാനം പോളിങ്ങുണ്ടായിരുന്നു.ഇടുക്കി ജില്ല രൂപവത്കൃതമായ ശേഷം 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്- 77.69%. നാല് പതിറ്റാണ്ടിനിടെ ഇത്രയും കനത്ത പോളിംഗ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിട്ടില്ല.

കാർഷിക, തോട്ടം മേഖലകളിൽ വൻവർധന

ഇടുക്കി ജില്ലയിൽ കാർഷിക, തോട്ടം മേഖലകളിലെ പോളിങ് ശതമാനത്തിലുണ്ടായ കുതിപ്പ് മുന്നണികളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ഉണ്ടായ റെക്കോഡ് ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികൾ ഒരു പോലെ ഗൗരവമായി കണക്ക് കൂട്ടുന്നുണ്ട്. 2021ലെ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെക്കാൾ 5.45 ശതമാനത്തിന്‍റെ വർധനയാണ് ജില്ലയിൽ ഉണ്ടായത്. നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് ഉടുമ്പൻചോലയിലാണ്. 79.51.

എൽ.ഡി.എഫിൽ സി.പി.എം മുൻ ജില്ലാ സെക്രട്ടി കെ.കെ ജയചന്ദ്രനും യു.ഡി.എഫിൽ സേനാപതി വേണുവുമായിരുന്നു ഇവിടെ മത്സര രംഗത്ത്. എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന തോട്ടം മേഖല ഉൾപ്പെടുന്ന മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാണ് നടന്നത്. ഇരു കൂട്ടരും തങ്ങൾക്ക് അനുകൂലമാണെന്ന് കണക്ക് കൂട്ടുന്നു. കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ഇടുക്കി നിയോജക മണ്ഡലത്തിലാണ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും കുറവ് പോളിങ്ങ്. 75.40 ശതമാനം.2001ലെ തെരഞ്ഞെടുപ്പിന് ശേഷം ഇടുക്കിയൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ഒരു സ്ഥാനാർത്ഥിയും ജയിച്ചിട്ടില്ല. കേരള കോൺഗ്രസ് വിട്ടു കൊടുത്ത സീറ്റിൽ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കൂടിയായ റോയി കെ.പൗലോസാണ് റോഷി അഗസ്റ്റിനെതിരെ മത്സരിച്ചത്.

ഇടതു മുന്നണി ഒറ്റക്കെട്ടായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും ചിട്ടയായ പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്നും എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ തകർപ്പൻ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ച് പിടിക്കുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്.രാജമാരുടെ മത്സരം കൊണ്ട് ശ്രദ്ധ നേടിയ ദേവികുളത്ത് 77.87 ശതമാനമായിരുന്നു പോളിങ്ങ്. ഇവിടെയും പോളിങ്ങ് ഉയർന്നത് തങ്ങളുടെ നേട്ടമായി ഇരു മുന്നണികളും കാണുന്നു. തൊടുപുഴയിൽ 75.97 ശതമാനമാണ് പോളിങ്ങ്. ഇവിടെ യു.ഡി.എഫ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.അതേസമയം ഇത്തവണ അപ്രതീക്ഷിത നേട്ടം ഉണ്ടാക്കുമെന്ന് എൽ.ഡി.എഫ് ക്യാമ്പുകളും പറയുന്നു. പീരുമേട് തോട്ടം മേഖലയിൽ തങ്ങൾക്കനുകൂലമായ കാറ്റുണ്ടെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നതെങ്കിലും മികച്ച നേട്ടം ഉണ്ടാകുമെന്ന് എൽ.ഡി.എഫും പ്രതീക്ഷ പങ്കുവെക്കുന്നു. ഇവിടെ 77.52 ആണ് പോളിങ്ങ് ശതമാനം. 

Tags:    
News Summary - Voting surges in Idukki; additions and subtractions everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.