ഏലം സ്റ്റോറില്‍ സ്‌ഫോടനവും അഗ്‌നിബാധയും; നാലര ലക്ഷം രൂപയുടെ നഷ്ടം

നെടുങ്കണ്ടം: കോമ്പയാറില്‍ ഏലം സ്റ്റോറില്‍ വന്‍ ശബ്ദത്തോടെ സ്‌ഫോടനവും അഗ്‌നിബാധയും. സംഭവത്തിൽ നാലര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സ്ഥലത്ത് താമസിച്ചിരുന്ന അന്തർസംസ്ഥാന തൊഴിലാളി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738ല്‍ ഇ.എച്ച്. മുഹമ്മദ് ബഷീറിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ ഗോള്‍ഡ് കാര്‍ഡമം ഡ്രയറിലാണ് സ്‌ഫോടനം നടന്നത്. ഏലം ഡ്രയര്‍ ജീവനക്കാരന്‍ മധ്യപ്രദേശ് സ്വദേശി രോഹിത്തിനാണ് (19) നിസ്സാര പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ച 3.20ഓടെയാണ് സംഭവം. ഏലം ഡ്രയറിന്‍റെ വാതിലും നാല് ജനലും ഷട്ടറും സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. വീടിനോട് ചേര്‍ന്നാണ് ഡ്രയര്‍ സ്ഥിതി ചെയ്യുന്നത്. ഏലക്ക ഉണക്കി ഒരു മുറിയില്‍ കാറ്റുകടക്കാത്ത വിധം സൂക്ഷിച്ചിരുന്നു. ആ മുറിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ചില്ലുകള്‍ തെറിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രോഹിത്തിന് പരിക്കേറ്റത്. 150 കിലോ ഉണക്ക ഏലക്കയും 50 കിലോ കുരുമുളകും കത്തിനശിച്ചു. സമീപവാസികളാണ് തീയണച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ബഷീര്‍ ഡ്രയര്‍ ആരംഭിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഷട്ടര്‍ തെറിച്ചുവീണ് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസ് തകര്‍ന്നു. ആരോ തീ ഇട്ടതാണെന്നാണ് സംശയം. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ബഷീറിന്‍റെ പരാതിയെത്തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോര്‍ജ്, നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു, എസ്.ഐ അജയകുമാര്‍ എന്നിവരടങ്ങിയ സംഘവും വിരലടയാള വിദഗ്ധരും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. idl ndk ഏലം സ്റ്റോറിലെ സ്‌ഫോടനം വിരലടയാള വിദഗ്ധര്‍ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.