വള്ളക്കടവിൽ ബി.ജെ.പി - സി.പി.എം സംഘർഷം; അഞ്ചുപേർക്ക് പരുക്ക്

കട്ടപ്പന: വള്ളക്കടവിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. അഞ്ചുപേർക്ക് പരിക്ക്. മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. വള്ളക്കടവ് 194 നമ്പർ ബൂത്ത് ബി.ജെ.പി പ്രസിഡന്‍റ് ബിനു ശിവൻ (35), ഭാര്യ അമ്പിളി ബിനു (26) ബുധനാഴ്ച നടന്ന ബൂത്ത് സമ്മേളനത്തിൽ ബി.ജെ.പി അംഗത്വം എടുത്ത തൂങ്കുഴി കോളനിയിലെ കെ.കെ. മണി (51), സി.പി.എം ബ്രാഞ്ച് അംഗം തൂങ്കുഴി കോളനി തെക്കേടത്ത് വിനോദ് (48), മകൻ വിഷ്ണു വിനോദ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരെ കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലും സി.പി.എം പ്രവർത്തകരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. 17ന് കുമ്മനം രാജശേഖരൻ പങ്കെടുത്ത പൊതുസമ്മേളനത്തിൽ തൂങ്കുഴി കോളനിയിലെ കെ.കെ. മണി ബി.ജെ.പിയിൽ അംഗത്വം എടുത്തു. വൈകീട്ട് തൂങ്കുഴി കോളനിയിൽവെച്ച് മണിയും വിനോദും തമ്മിൽ ഇക്കാര്യം സംബന്ധിച്ച് വാക്തർക്കവും സംഘർഷവും ഉണ്ടായി. ഇതറിഞ്ഞ് സമീപത്തുണ്ടായിരുന്ന ബി.ജെ.പി ബൂത്ത്‌ പ്രസിഡന്‍റ് ബിനു ശിവൻ സ്ഥലത്തെത്തി. തുടർന്ന് ഇവർ തമ്മിൽ വാക്തർക്കം ഉണ്ടാകുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.