ചെറുതോണി : സാമ്പത്തീക ഇടപാടുകളെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു . മണിയാറൻ കുടി സ്വദേശി കണിയാംകുന്നേൽ ജിൻസ് (21)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെൺസുഹൃത്തിനേയും ഇവരോടൊപ്പമുണ്ടായിരുന്ന ആലപ്പുഴ അവലൂക്കുന്ന് കുന്നുകുഴിയിൽ അതുകുമാർ(24), മാവേലിക്കര വറവൻകര തെക്കേടത്ത് കിഴക്കേതിൽ അഭിജിത്ത്(25),തലശ്ശേരി പള്ളിക്കുടി സാന്ത്വനം യദുകൃഷ്ണൻ(24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ചെറുതോണിയിൽ വച്ചാണ് സംഭവം . സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ് "ജിൻസും പെൺ സുഹൃത്തും എറണാകുളത്ത് ഒരുമിച്ച് ജോലി ചെയ്തവരാണ്. ഇരുവർക്കും സഞ്ചരിക്കാൻ ബൈക്ക് വാങ്ങുന്നതിനായി പണം നല്കിയത് പെൺ സുഹൃത്താണ്.
എന്നാൽ, പെൺസുഹൃത്തിനെ കൂടാതെ ജിൻസിന് മറ്റൊരു യുവതിയുമായുണ്ടായ അടുപ്പം ഇവരെ തമ്മിലകറ്റി. തുടർന്ന് താൻ പണം നല്കി വാങ്ങിയ ബൈക്ക് തിരികെ നല്കണമെന്ന് പെൺസുഹൃത്ത് പല തവണ ആവശ്യപ്പെട്ടെങ്കിലും ജിൻസ് നല്കിയില്ല. ഇതോടെ എറണാകുളത്ത് ജിൻസിനോടൊപ്പം താമസിക്കുന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ബൈക്ക് തിരികെ വാങ്ങാൻ സുഹൃത്തുക്കളോടൊത്ത് ഇവർ ചെറുതോണിയിലെത്തി. രണ്ട് യുവാക്കളും രണ്ട് യുവതികളുമടങ്ങുന്ന സംഘം ടാക്സി കാറിലാണ് എത്തിയത്. ഇവർ ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ച് വരുത്തി.
പെൺ സുഹൃത്തും കാറിലെത്തിയ മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് ജിൻസിനോട് ബൈക്ക് തിരികെ നല്കണമെന്നും അല്ലാത്ത പക്ഷം ബൈക്ക് വാങ്ങാൻ നല്കിയ 60000 രൂപ തിരികെ നല്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ജിൻസ് വഴങ്ങിയില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ പെൺസുഹൃത്തിനോടൊപ്പം എത്തിയ ആൾ ജിൻസിനെ കുത്തി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ കടന്ന ഇവരെ ഇടുക്കി പൊലീസ് എറണാകുളത്തു നിന്നാണ് പിടികൂടിയത്. പിടിയിലായവരെ ജിൻസിന് മുമ്പിലെത്തിച്ച ശേഷം മാത്രമേ ഇവരിൽ ആരാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാനാവുകയുള്ളു എന്നും അതിനുശേഷമേ തുടർ നടപടികളുണ്ടാവുകയുള്ളു എന്നും ഇടുക്കി പൊലീസ് പറഞ്ഞു.തോളിന് കുത്തേറ്റ ജിൻസിനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.