ഫയർലൈനുകളില്ല; വനഭൂമി കാട്ടു തീ ഭീഷണിയിൽ

p4 lead പീരുമേട്‌: വേനൽ കനത്തിട്ടും സംരക്ഷണമായി പലയിടങ്ങളിലും ഫയർലൈനുകൾ നിർമിക്കാത്തതിനെ തുടർന്ന് ഹെക്ടർ കണക്കിന് വനഭൂമി കാട്ടു തീ ഭീഷണിയിൽ. എരുമേലി റേഞ്ചിൽ ഉൾപ്പെട്ടതും പെരിയാർ കടുവാസങ്കേതത്തിലെ മുറിഞ്ഞ പുഴ വനത്തിനും വനം വകുപ്പിന്‍റെ റിസർച് വിഭാഗത്തിലെ പൈൻ തോട്ടങ്ങൾക്കുമാണ് ഫയർ ലൈൻ നിർമിക്കാൻ വൈകുന്നത്. മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ വളഞ്ചാങ്കാനം വരെ റോഡിന്‍റെ ഇരുവശങ്ങളും പെരിയാർ കടുവ സങ്കേതത്തിലെ വനഭൂമിയും, വളഞ്ചാങ്കാനം, തട്ടാത്തിക്കാനം, പീരുമേട് തോട്ടാപ്പുര എന്നിവിടങ്ങളിൽ റിസർച്ച് വിഭാഗത്തിന്‍റെ പൈൻ തോട്ടങ്ങളും, കുട്ടിക്കാനം പീലിക്കുന്ന് മലയും സാമൂഹ്യ വനവത്കരണത്തിന്‍റെ ഭാഗമായി 50 ഏക്കറോളം പുൽമേട് വനമായി മാറ്റിയിരുന്നു. ഇവിടെയൊന്നും ഫയർലൈൻ നിർമിച്ചിട്ടില്ല. മുൻ വർഷങ്ങളിലൊക്കെ പീരുമേട് വനമേഖലകളിൽ ഹെക്ടർ കണക്കിന് വനഭൂമിയാണ് കത്തിനശിച്ചത്. മഴ അവസാനിച്ചതിനുശേഷം വേനൽ കനക്കുന്നതിന് മുമ്പ് ഫയർ ലൈൻ നിർമിച്ച് വനം സംരക്ഷിക്കുകയായിരുന്നു മുൻ കാലങ്ങളിലെ പതിവ്. മൂന്ന് മീറ്ററോളം വീതിയിൽ ഫയർ ലൈൻ നിർമിക്കുമ്പോൾ പുറത്തുനിന്ന് വനത്തിനുള്ളിലേക്ക് തീ കയറുന്നത് തടയാൻ സാധിക്കുമായിരുന്നു. അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനം പുൽമേടുകൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഫയർബ്രേക്കറുകൾ സ്ഥാപിച്ചു വരികയാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ജനവാസ മേഖലയോട് ചേർന്ന സ്ഥലങ്ങൾ, വന മേഖലകൾ എന്നിവിടങ്ങളിലെല്ലാം കാട്ടുതീ നിയന്ത്രണ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.