എന്‍റെ ഇടുക്കി (ലോക്കൽ പേജ് കോളം)

രാജേഷ് ടച്ച് റിവർ (ചലച്ചിത്ര സംവിധായകൻ) TDL Rajesh ഇടുക്കിയെക്കുറിച്ച് എന്തൊക്കെയാണ് പറയേണ്ടത് എന്നെനിക്കറിയില്ല. അധികകാലമൊന്നും ഞാൻ ഇടുക്കിയിൽ ഉണ്ടായിട്ടില്ല. അറക്കുളത്താണ് ജനിച്ചതും പഠിച്ചതുമെല്ലാം. പ്രീഡിഗ്രി കാലം വരെ അവിടെയുണ്ടായിരുന്നു. ഇടുക്കിയിൽ ജനിച്ചുവളർന്നെങ്കിലും ആ നാടിന്‍റെ സൗന്ദര്യം മുഴുവനായൊന്നും ആസ്വദിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്രകൃതി വിഭവങ്ങൾ കൂടുതലുള്ള നാടാണ് ഇടുക്കി. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന്‍റെ ഭാഗമായി ഞങ്ങൾ കുറച്ച് കലാകാരന്മാർ വർഷങ്ങൾക്ക് മുമ്പ് ഇടുക്കി ഡാമിന് സമീപം മാസങ്ങളോളം താമസിച്ചിരുന്നു. കാട്ടിലൂടെയും ഡാമിലൂടെയെല്ലാം ഒരുപാട് സഞ്ചരിച്ചു. ചിത്രങ്ങൾ വരച്ചു. പക്ഷേ, ഇടുക്കി ഇനിയും ഞാൻ മുഴുവനായി കണ്ടിട്ടില്ല. എന്‍റെ സഹോദരി വാഴത്തോപ്പ് ജില്ല സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇടക്കിടെ അവിടെ പോകാറുണ്ടായിരുന്നു. അന്നാട്ടുകാരായ ചില പരിചയക്കാരുമുണ്ടായിരുന്നു. അക്കാലത്തും കാട്ടിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. കാടിനെയും പ്രകൃതിയെയും അനുഭവിച്ചറിയുകയായിരുന്നു ലക്ഷ്യം. ഇടുക്കിയുടെ കാടും മലയും മനുഷ്യരുമെല്ലാം എന്നെ ആകർഷിച്ചിട്ടുണ്ട്. ഒരു സിനിമക്കാരനെ സംബന്ധിച്ച് നിറങ്ങളും വെളിച്ചങ്ങളും പഠിക്കാൻ പറ്റിയ സ്ഥലമാണ് ഇടുക്കി എന്ന് തോന്നിയിട്ടുണ്ട്. മലഞ്ചരിവുകളും സമതലങ്ങളും കുന്നുകളും സസ്യങ്ങളുമെല്ലാം ചേർന്ന് ഭൂപ്രകൃതിയുടെ വ്യത്യസ്ത ഘടനകൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി. ഇടുക്കിയെക്കുറിച്ച് പറയാനുള്ളതെല്ലാം ദിലീഷ് പോത്തൻ സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്. ഇടുക്കിയെക്കുറിച്ച് സിനിമ ചെയ്യാത്തതെന്താണെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അതിന് പറ്റിയ സബ്ജക്ടുകളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് കാരണം. പലരും കരുതുന്നതുപോലെ തൊടുപുഴയെ ഇംഗ്ലീഷ് ആക്കിയതല്ല എന്‍റെ പേരിനൊപ്പമുള്ള ടച്ച് റിവർ. നദിയെ സ്പർശിക്കുക എന്ന് പറഞ്ഞാൽ അത് ഗംഗയെയാണ് എന്നാണ് എന്‍റെ സങ്കൽപം. ടച്ച് റിവറിന് തൊടുപുഴയുമായി ബന്ധമില്ല. തൊടുപുഴയെന്നാൽ തോട് പുഴയായതാണ്. അതിൽ സ്പർശനമില്ല. പേരിൽ ഒരു വ്യത്യസ്തത വേണം എന്നേ കരുതിയിട്ടുള്ളൂ. ഇടുക്കിയെക്കുറിച്ച് പറയുമ്പോൾ കാടിന്‍റെ ഉടമകളായ ആദിവാസികൾക്ക് കാടില്ലാതായിക്കൊണ്ടിരിക്കുന്നു. അവരുടെ സംസ്കാരം നശിപ്പിച്ചുകൊണ്ടാകരുത് വികസനം. അവരെ കാടിന്‍റെ സംരക്ഷകരാക്കി മാറ്റുകയാണ് വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.