പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് 3290 അപേക്ഷകർ. ജില്ലയിലെ ദേവികുളം, തൊടുപുഴ ആർ.ഡി.ഒ ഓഫിസുകളുടെ പരിധിയിലായുള്ള അഞ്ച് താലൂക്കുകളിലായാണ് തരംമാറ്റ അപേക്ഷകൾ തീരുമാനം കാക്കുന്നത്. സർക്കാർ രേഖയിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ നിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭിക്കണമെങ്കിൽ അത് പുരയിടമാക്കി തരം മാറ്റണം. അതുകൊണ്ടുതന്നെ വീട് നിർമാണമടക്കം വിവിധ ആവശ്യങ്ങൾക്കായി തരംമാറ്റ അപേക്ഷകരും നിരവധിയാണ്.
റവന്യൂ വകുപ്പിന്റെ കണക്കുകൾ പ്രകാരം തരംമാറ്റത്തിനായി കൂടുതൽ അപേക്ഷകരുള്ളത് തൊടുപുഴ ആർ.ഡി ഓഫിസ് പരിധിയിലാണ്. തൊട്ട് പിന്നിലായി ദേവികുളവുമുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കൂടുതൽ ഭൂമി തരംമാറ്റിയതും തൊടുപുഴ താലൂക്കിലാണ്. പീരുമേട്, ഇടുക്കി, ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകളിലും ഹെക്ടർ കണക്കിന് ഭൂമി ഇതിനോടകം തരംമാറ്റിയിട്ടുണ്ടെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
മുതലെടുക്കാൻ ഇടനിലക്കാരും
ഭൂമി തരംമാറ്റം വേഗത്തിലാക്കി നൽകാമെന്ന വാഗ്ദാനവുമായി ചില മേഖലകളിൽ ഇടനിലക്കാരുടെ പ്രവർത്തനവുമുണ്ട്. നേരത്തെ കട്ടപ്പനയിൽനിന്നടക്കം ഇത്തരം ഇടനിലക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികളുയർന്നിരുന്നു.
ഇതേ തുടർന്ന് ജില്ല ഭരണകൂടം നടപടി കർശനമാക്കിയതോടെ ഇടനിലക്കാരുടെ പ്രവർത്തനം മന്ദീഭവിച്ചിരുന്നു. എന്നാൽ, പ്രാഥമിക നടപടികൾക്ക് ശേഷം അധികൃതർ പിൻവലിഞ്ഞതോടെ വീണ്ടും ഇത്തരക്കാരുടെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ ഇവർക്കുണ്ടെന്ന ആക്ഷേപവും ശക്തമാണ്. അപേക്ഷകളിൽ കാലതാമസം വരുന്നുവെന്ന പരാതിയെ തുടർന്ന് തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ റവന്യൂ വകുപ്പ് പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു.
ആശ്വാസമായത് നിരവധി പേർക്ക്
റവന്യൂ രേഖകളിലെ അപാകതമൂലം പ്രതിസന്ധിയിലായ നിരവധി പേർക്കാണ് തരംമാറ്റം ആശ്വാസമേകുന്നത്. ഭൂരേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയതുമൂലം വീടെന്ന സ്വപ്നം പ്രതിസന്ധിയിലായവർക്കും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടവർക്കും ഇത് വഴി പരിഹാരം ലഭിച്ചിട്ടുണ്ട്. തരം മാറ്റാനായി അപേക്ഷിക്കുന്ന ഭൂമി 25 സെന്റിന് താഴെയാണെങ്കിൽ സൗജന്യമായാണ് നടപടിക്രമങ്ങൾ. അതിന് മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക് ന്യായവിലയുടെ 20 ശതമാനം ഫീസടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.