കുമളി ഡിപ്പോയിൽനിന്നുള്ള അന്തർസംസ്ഥാന സർവിസുകൾ ആരംഭിച്ചില്ല

പീരുമേട്: കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവിട്ടെങ്കിലും കുമളിയിൽനിന്ന് തമിഴ്നാട്ടിലേക്കുള്ള സർവിസുകൾ ഇനിയും ആരംഭിച്ചില്ല. വണ്ടിപ്പെരിയാർ -കമ്പം റൂട്ടിൽ അഞ്ച് സർവിസുകൾക്കാണ് അന്തർസംസ്ഥാന പെർമിറ്റുള്ളത്. ഇതിൽ നാല് സർവിസുകളാണ് മുമ്പ് ഓടിയിരുന്നത്. ഡിസംബർ ഒന്നുമുതൽ സർവിസ് പുനരാരംഭിക്കാൻ എം.ഡി നിർദേശം നൽകിയെങ്കിലും ഒരു സർവിസ് മാത്രമാണ് പുനരാരംഭിച്ചത്. അന്തർ സംസ്ഥാന പെർമിറ്റുള്ള ബസുകൾ ഡിപ്പോയിൽനിന്ന് ഓർഡിനറി സർവിസുകൾ നടത്തുകയാണ്. ജീവനക്കാരുടെ അഭാവമാണ് തടസ്സമായി ഡിപ്പോ അധികൃതർ പറയുന്നത്. സർവിസ് പുനരാരംഭിക്കാൻ ഉത്തരവുണ്ടായി ഒരുമാസം പിന്നിട്ടിട്ടും ജീവനക്കാരെ എത്തിക്കാൻ ഡിപ്പോ അധികൃതർക്ക് സാധിച്ചിട്ടില്ല. എന്നാൽ, തമിഴ്നാട്ടിൽനിന്ന് ആർ.എം.ടി.സി മുടങ്ങിക്കിടന്ന സർവിസ് പുനരാരംഭിച്ചു. ഏലപ്പാറ-കമ്പം റൂട്ടിൽ രണ്ട് ബസുകളാണ് ഓടിത്തുടങ്ങിയത്. കുമളി ഡിപ്പോയിൽനിന്നുള്ള ദീർഘദൂര സർവിസുകളും മുടങ്ങിക്കിടക്കുകയാണ്. കുമളി-എറണാകുളം സൂപ്പർ ഫാസ്റ്റ്, കായംങ്കുളം - കുമളി, തിരുവനന്തപുരം - കുമളി, എറണാകുളം-കുമളി ഫാസ്റ്റ് പാസഞ്ചർ സർവിസുകളും മുടങ്ങി. കോട്ടയം - കുമളി, ഏലപ്പാറ - കുമളി റൂട്ടുകളിലെ ഓർഡിനറി സർവിസുകളും മുടങ്ങിക്കിടക്കുന്നു. ഏലപ്പാറ-കുമളി റൂട്ടിലെ രണ്ട് സർവിസുകൾ മുടങ്ങിയപ്പോൾ രണ്ട് സ്വകാര്യ ബസുകൾ പെർമിറ്റില്ലാതെ ഇതുവഴി അനധികൃത സർവിസ് നടത്തുകയാണ്. ഡിപ്പോയിൽനിന്ന് 56 ഷെഡ്യു ളുകൾ ഉണ്ടെങ്കിലും 26 സർവിസുകൾ മാത്രമാണ് ഓടുന്നത്. ലാഭത്തിൽ സർവിസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസും ഓർഡിനറി ബസുകളും മറ്റ് ഡിപ്പോകൾക്ക് നൽകിയതിനാൽ സർവിസ് ആരംഭിക്കാൻ ബസുകളില്ലാത്ത അവസ്ഥയുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.