ഹൈറേഞ്ചിലെ ആദ്യ അർബുദ നിർണയകേന്ദ്രം കട്ടപ്പനയിൽ

കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യ അർബുദ രോഗനിർണയ കേന്ദ്രം കട്ടപ്പനയിൽ സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കി നഗരസഭ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ പാറക്കടവിന് സമീപമുള്ള കെട്ടിടത്തിൽ 2800 ചതുരശ്ര അടി സ്ഥലത്താണ് നിർദിഷ്ട അർബുദ നിർണയകേന്ദ്രം പ്രവർത്തിക്കുക. താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. കഴിഞ്ഞദിവസം നഗരസഭ ഉപാധ്യക്ഷൻ ജോയ് ആനിത്തോട്ടത്തിന്‍റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘവും നഗരസഭ എൻജിനീയറിങ് യൂനിറ്റും കെട്ടിടത്തിൽ പരിശോധനകൾ നടത്തിയിരുന്നു. നഗരസഭയുടെ 2020ലെ ബജറ്റിൽ അർബുദരോഗ നിർണയ കേന്ദ്രം പ്രവർത്തനങ്ങൾ തുടങ്ങാൻ അഞ്ചുലക്ഷം രൂപ വകയിരുത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നു. സ്തനാർബുദം കണ്ടെത്താനുള്ള മാമോഗ്രാം, തൈറോയ്​ഡ് മുഴകളിലെ കാൻസർ സെല്ലുകൾ കണ്ടെത്തുന്ന ഫൈൻ നീഡിൽ ആസ്പിറേഷൻ പരിശോധന, ഗർഭാശയ മുഴകളിലെ കാൻസർ കണ്ടെത്തുന്ന പരിശോധന എന്നിവയാകും ആദ്യഘട്ടത്തിൽ ഇവിടെ ആരംഭിക്കുക. രോഗനിർണയം നടത്താൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമായാൽ ജൂൺ ആദ്യത്തോടെ പ്രവർത്തനം തുടങ്ങാമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങൾ വാങ്ങുന്നതിനായി നഗരസഭയുടെ പ്ലാൻ ഫണ്ടിൽനിന്ന് പണം വകയിരുത്താനാണ് ഭരണസമിതിയുടെ ആലോചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.