ഹൈറേഞ്ചിൽ വാഹനാപകടങ്ങൾ പെരുകുന്നു

അശ്രദ്ധമായ ഡ്രൈവിങ്ങും സ്ഥല പരിചയക്കുറവും കാരണം അടിമാലി: ഹൈറേഞ്ചില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. കൊക്കകളും ഹെയര്‍പിന്‍ വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ ഹൈറേഞ്ചിലൂടെയുള്ള പാതകളിലെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. അടിമാലി-കുമളി, കൊച്ചി-ധനുഷ്‌കോടി ദേശീയപാതകളിലാണ് അപകടങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈറേഞ്ചില്‍ തിരക്കേറിയ ഈ രണ്ട് പാതയില്‍ ദേശീയപാതയുടെ സൗകര്യമില്ലെന്നതാണ് വസ്തുത. നേര്യമംഗലത്തുനിന്ന് സംസ്ഥാന അതിര്‍ത്തിയായ ബോഡിമെട്ട് വരെ 90 കി.മീ. നീളുന്ന പാതയുടെ ശരാശരി വീതി ഏഴുമീറ്റര്‍മാത്രം. ഇതേ അവസ്ഥയാണ് അടിമാലി -കുമളി പാതക്കും. വനമേഖലയും കൃഷിമേഖലയും തോട്ടം മേഖലയും വാണിജ്യകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ഈ പാതകളില്‍ റോഡ് വികസനങ്ങള്‍ക്ക് ഒച്ചിഴയും വേഗമാണ്.1989 ല്‍ നിലവില്‍ വന്നതാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാത. ഈ പാതയില്‍ പലയിടത്തും ഒരുവാഹനത്തിന് മാത്രം കടന്നുപോകാനാണ് സൗകര്യമുള്ളത്. വിനോദ സഞ്ചാരകേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി എന്നിവിടങ്ങളുമായി ബന്ധിപ്പിച്ച റോഡായതിനാല്‍ വിനോദസഞ്ചാരികളാണ് കൂടുതലും. ഇവരുടെ അശ്രദ്ധമായ ഡ്രൈവിങ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നു. തമിഴ്നാട്ടിൽനിന്ന് എത്തുന്ന ചരക്കുലോറികള്‍ നിരന്തരം മറിഞ്ഞ് അപകടമുണ്ടാകുന്ന സംഭവങ്ങളുമുണ്ട്. സഹ്യപര്‍വത നിരകളുടെയും നിത്യഹരിത വനങ്ങളുടെയും ഭംഗി നുകര്‍ന്നുള്ള യാത്ര പാതയില്‍ വ്യത്യസ്തമായ അനുഭവമാണെങ്കിലും ശ്രദ്ധയൊന്നു പാളിയാല്‍ അപകടത്തിലേക്കാകും വീഴുക. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടങ്ങള്‍ കുറവല്ല. കൊക്കയുള്ള ഭാഗങ്ങൾ മിക്കയിടത്തും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിച്ചിട്ടില്ല. ദൂരദേശങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പാതയെക്കുറിച്ചോ അപകടസാധ്യതയെക്കുറിച്ചോ ധാരണയുണ്ടാകാറില്ല. അപകടത്തിൽപെടുന്നതില്‍ കൂടുതലും ഇവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.