ദോഷം മാറ്റാൻ ഗുരുതി തുടങ്ങി ഗുരുതിക്കളമായി

മൂലമറ്റം: തൊടുപുഴ-ഇടുക്കി റോഡിൽ അറക്കുളം മൈലാടിക്ക് ശേഷമാണ് ഗുരുതിക്കളം. നാട്ടുരാജക്കാന്മാരുടെ പടയോട്ട കാലത്ത് കൊള്ളയും കൊള്ളിവെപ്പും മാരക രോഗങ്ങളും മൂലം നാട് ബുദ്ധിമുട്ടിയിരുന്നു. ഇതിൽനിന്ന് മോചനം നേടാൻ രാജക്കന്മാരുടെ നിർദേശപ്രകാരം പലതരം പൂജകളും വഴിപാടുകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൊണ്ടമറുക് ഇല്ലത്തെ ഒരു സംഘം തന്ത്രിമാരെ വരുത്തി ഭദ്രകാളി ക്ഷേത്രത്തിൽ ദേശ ഗുരുതി നടത്തി ദേശത്തെ രക്ഷിച്ചെന്നാണ് െഎതിഹ്യം. അന്ന് ആരംഭിച്ച ദേശ ഗുരുതി ഇപ്പോഴും തുടരുന്നു. ഗുരുതി നടത്തിയിരുന്ന കളത്തിൽനിന്നാണ് പിന്നീട് പ്രദേശത്തിന് ഗുരുതിക്കളം എന്നും കുരുതിക്കളം എന്നും പേര് ലഭിച്ചത്. ഗുരുതിക്കളം വഴി കടന്നുപോകുന്നവർക്ക് ഒരു കൗതുകക്കാഴ്ച കൂടിയുണ്ട്. തിരക്കേറിയ റോഡിന് നടുവിലെ കിണറാണത്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ 12 ഹെയർ പിൻ വളവുകളിൽ അഞ്ചാംവളവിലാണ് വർഷങ്ങൾ പഴക്കമുള്ള കിണർ. ഇതിലെ റോഡ് ഉണ്ടാകും മുമ്പ് നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായിരുന്നു ഈ കിണർ. 1952-53 കാലഘട്ടത്തിൽ പുളിക്കൽ ചാക്കോയും സഹോദരൻ ഫിലിപ്പോസും കൂടി തങ്ങളുടെ പുരയിടത്തിൽ നിർമിച്ചതാണ് കിണർ. 1956ലെ ശക്തമായ വെള്ളപ്പാച്ചിലിൽ ഇതുവഴി നിർമിച്ച റോഡ് ഒലിച്ചുപോയി. തുടർന്നാണ് ഇവരുടെ പറമ്പിലൂടെ നാടുകാണി വഴി റോഡ് നിർമിച്ചത്. പാതയുടെ വികസനത്തിൻെറ ഭാഗമായി പുളിയന്മല സംസ്ഥാന പാതക്കായി അഞ്ചര ഏക്കർ ഭൂമിയും ഈ സഹോദരങ്ങൾ വിട്ടുകൊടുത്തു. നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കിണർ നിലനിർത്തിയേ റോഡ് പണിയാവൂ എന്ന വ്യവസ്ഥയോടെയാണ് സ്ഥലം നൽകിയത്. ഇത് അംഗീകരിച്ച സർക്കാർ, കൊടുംവളവിൽ കിണർ നിലനിർത്തി റോഡ് നിർമിക്കുകയായിരുന്നു. പുതുതലമുറ വാഹനങ്ങൾ ഇറങ്ങും മുമ്പ് ഇതുവഴി പോകുന്ന ഭാര വാഹനങ്ങൾ കയറ്റം കയറി ചൂടായി വരുേമ്പാൾ എൻജിൻ തണുപ്പിക്കുന്നത് ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചായിരുന്നു. കടുത്ത വേനലിൽ പോലും ജല സമൃദ്ധമായിരുന്നു കിണർ. ചിലർ കിണറിൽ മാലിന്യം തള്ളാൻ തുടങ്ങിയതോടെ ചാക്കോയുടെ മകൻ ബേബി സ്വന്തം ചെലവിൽ ഇരുമ്പുനെറ്റ് കൊണ്ട് കിണറിന് കവചം തീർത്ത് സുരക്ഷിതമാക്കി. TDL guruthikalam ഗുരുതിക്കളത്ത് റോഡിന് നടുവിലെ കിണർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.