കൊച്ചി: 'എന്തിനാ പോയത്...? ഒരു പപ്പടംകൂടി ചോദിച്ചു, അത് അവന്മാർ തന്നില്ല...' വലിയ പാത്രത്തിൽ വിഭവസമൃദ്ധമായി നിറച്ചുവെച്ചിരിക്കുന്ന പലതരം ഭക്ഷണസാധനങ്ങൾക്കൊപ്പം കോൺഗ്രസിന്റെ മുൻ മുതിർന്ന നേതാവ് കെ.വി. തോമസിന്റെ ചിത്രവും ചേർത്ത് ട്രോളിയിരിക്കുന്നത് ടി. സിദ്ദീഖ് എം.എൽ.എയാണ്. രാഷ്ട്രീയ ചർച്ചകളിൽ ഏതാനും നാളുകളായി നിറഞ്ഞുനിൽക്കുന്ന കെ.വി. തോമസിനെക്കുറിച്ച് ഒടുവിലെത്തിയ ട്രോളുകളിൽ ഒന്നുമാത്രമാണിത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രോളന്മാരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് തോമസ് മാഷ്. മലക്കംമറിഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവനകൾ പലതരം ട്രോളുകളായി എത്തുമ്പോൾ ആഘോഷമാക്കിയിരിക്കുകയാണ് യു.ഡി.എഫ് സമൂഹമാധ്യമ പ്രൊഫൈലുകൾ. ഒരുകാലത്ത് കൊച്ചി മെട്രോയിൽ 'കുമ്മന'ടിച്ച കുമ്മനം രാജശേഖരനായിരുന്നു തങ്ങളുടെ താരമെങ്കിൽ ഇപ്പോൾ അത് കെ.വി. തോമസ് മാഷാണെന്ന് അവർ ഉറക്കെ പ്രഖ്യാപിക്കുന്നു. ഉപതെരഞ്ഞെടുപ്പ് എത്തിയതോടെ രാഷ്ട്രീയ ട്രോളന്മാർക്ക് ഇപ്പോൾ ചാകര കാലമാണ്. സ്ഥാനാർഥി നിർണയം മുതൽ സിൽവർലൈൻ അതിരടയാള കുറ്റിവരെ നീളുന്നതാണ് സമൂഹമാധ്യമങ്ങളിലെ തൃക്കാക്കര ചർച്ച. സ്ഥാനാർഥിയായി സി.പി.എമ്മിലെ യുവനേതാവ് കെ.എസ്. അരുൺകുമാറിനെ പ്രഖ്യാപിച്ചതും പിന്നീട് മാറ്റിയതും ചുമരെഴുത്തുകൾ മാഞ്ഞതുമൊക്കെ ദിവസങ്ങൾ പിന്നിട്ടിട്ടും യു.ഡി.എഫിലെ ട്രോളന്മാർ അവസരം നോക്കി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ അപ്രത്യക്ഷമായ സിൽവർ ലൈൻ കുറ്റികളാണ് മറ്റൊരു വിഷയം.
പി.സി. ജോർജിന്റെ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന് യു.ഡി.എഫ് ആരോപണമുന്നയിച്ചപ്പോൾ അത് എൽ.ഡി.എഫ് ട്രോളാക്കി മാറ്റി. പി.സി. ജോർജ് തന്നെയാണ് ഇത് പറഞ്ഞിരിക്കുന്നതെന്നും അയാൾ മുമ്പ് സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ യു.ഡി.എഫ് അംഗീകരിക്കുന്നുണ്ടോയെന്നും ചോദിച്ചായിരുന്നു ട്രോളുകൾ. പോസ്റ്ററുകളെക്കാൾ കൂടുതൽ വിഡിയോകൾക്ക് പ്രാധാന്യം നൽകാനാണ് ഇത്തവണ എൽ.ഡി.എഫ് ട്രോളന്മാരുടെ തീരുമാനം. പതിവ് പോലെ ബി.ജെ.പിക്കും നിരവധി ട്രോൾ ശരങ്ങൾ ഏൽക്കേണ്ടിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.