കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പന്തൽകെട്ടി സമരം ആരംഭിച്ച് കോളനി നിവാസികൾ. ചൊവ്വാഴ്ച രാവിലെയാണ് സമരം ആരംഭിച്ചത്. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സമരം.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമീഷന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർ ഉൾപ്പെടെ എത്തി കഴിഞ്ഞ വ്യാഴാഴ്ച പൊളിച്ചുനീക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുകയായിരുന്നു. ശനിയാഴ്ചക്കുള്ളിൽ എല്ലാവരും ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുനരധിവസിപ്പിക്കാൻ തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവർക്ക് പോകാൻ മറ്റിടമില്ലെന്നും സാവകാശം നൽകണമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സാവകാശം. വരുന്ന 21നകം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടതിനാൽ ഏത് സമയത്തും വീടുകൾ പൊളിച്ചുനീക്കുമെന്ന സൂചനയെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയത്. ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍.
50 വര്‍ഷം മുമ്പാണ് തന്റെ ഭൂമി കാളുകുറുമ്പന് കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിയിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണം. തങ്ങളുടെ മുത്തച്ഛന് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മക്കൾ പറയുന്നത്. 30 വര്‍ഷം മുമ്പാണ് 80ാം വയസ്സിൽ കാളുകുറുമ്പൻ മരിച്ചത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഭൂമി തങ്ങളുടെ പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരൻ നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്. ഇതിനിടെ ശങ്കരന് നായരും മരിച്ചു. അതോടെ ശങ്കരന് നായരുടെ പെണ്മക്കളുടെ മക്കളാണ് കേസ് ഏറ്റെടുത്ത് നടത്തിയതെന്ന് കോളനി നിവാസികൾ പറഞ്ഞു.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോൾ ഇനി എന്തുചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. ഇതേ തുടർന്നാണ് പന്തൽകെട്ടി സമരം ആരംഭിച്ചത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഗോപാലകൃഷണൻ, നേതാക്കളായ സി.എം. അബദുൽകരീം, കെ.എം. സിറാജ്, എം.കെ. മുരളീധരൻ, പി.എം. നാസർ, ടി.എം. വേലായുധൻ എന്നിവർ പങ്കെടുത്തു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.