കൊച്ചി: ആരോഗ്യപ്രശ്നങ്ങളാൽ അല്ലാതെ ശബരിമലയിൽ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. ശമ്പളവും പെൻഷനും അടക്കം നൽകുന്നത് ശബരിമലയിലെ വരുമാനംകൊണ്ടാകുമ്പോൾ ദേവസ്വം ജീവനക്കാർ ശബരിമല ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുന്നതിനെ നിസ്സാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടപടിയെടുക്കാൻ ദേവസ്വം കമീഷണർക്ക് നിർദേശം നൽകിയത്.
ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽനിന്ന് ജീവനക്കാരെ ഡെപ്യൂട്ടേഷനിലും 200 ക്ലാസ് ഫോർ ജീവനക്കാരെ അധികമായും ദിവസവേതനാടിസ്ഥാനത്തിൽ 250 ജീവനക്കാരെ ഉടനെയും നിയമിക്കാൻ കമീഷണർക്ക് നിർദേശം നൽകിയിരുന്നെങ്കിലും പലരും ഡ്യൂട്ടിക്ക് വിസമ്മതിക്കുന്നുവെന്ന റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽനിന്ന് 30ഉം ക്ലാസ് ഫോർ വിഭാഗത്തിൽനിന്ന് 76ഉം പേരാണ് ഇതുവരെ ജോലിയിൽ പ്രവേശിച്ചതെന്ന് ശബരിമല എക്സി. ഓഫിസർ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.
കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർ ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് ഹാജരാകാൻ മടികാട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ദേവസ്വം ജീവനക്കാർ സ്പെഷൽ ഡ്യൂട്ടിക്ക് വിസമ്മതിക്കുന്നത് നിസ്സാരമായി കാണാനാവില്ല. ജോലിക്കെത്താൻ വിസമ്മതിച്ചവരുടെ പട്ടിക അസി. ദേവസ്വം കമീഷണർമാരിൽനിന്ന് ദേവസ്വം കമീഷണർ ശേഖരിച്ച് സ്പെഷൽ കമീഷണർക്ക് പകർപ്പ് നൽകണമെന്ന് കോടതി നിർദേശിച്ചു. സ്പെഷൽ കമീഷണർ ഇത് കോടതിക്ക് കൈമാറണം. റിപ്പോർട്ട് ലഭിച്ചാൽ ഉചിതവും കർശനവുമായ നടപടികൾ ദേവസ്വം കമീഷണർ സ്വീകരിക്കണം. രണ്ടുവർഷമായി ശബരിമല സ്പെഷൽ ഡ്യൂട്ടി ചെയ്യാത്ത പുരുഷജീവനക്കാരുടെ പട്ടിക നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.