ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ഉപാധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി തിങ്കളാഴ്ച ജില്ലയിൽ പര്യടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറിെൻറ ചുമതലയുള്ള എ.എ. ഷുക്കൂർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. കൊച്ചിയിൽനിന്ന് റോഡ് മാർഗം വൈകീട്ട് നാലിന് ജില്ല അതിർത്തിയായ അരൂരിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വരവേൽപ് നൽകും. അരൂർ, ചേർത്തല മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണാർഥം അരൂർ പള്ളിക്ക് സമീപമാണ് ആദ്യസ്വീകരണം.
ദേശീയപാതയിൽ തുറന്ന ജീപ്പിലാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. 1000 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. അരൂര്‍ മുക്കത്തുനിന്ന് അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍, ചമ്മനാട്, കോടംതുരുത്ത്, പാട്ടുകുളങ്ങര, കുത്തിയതോട്, തുറവൂര്‍, പുത്തന്‍ചന്ത, പൊന്നാംവെളി, പട്ടണക്കാട് വഴി വയലാര്‍ കവലവരെ റോഡ് ഷോ നടത്തും. വൈകീട്ട് 4.30ന് പൊന്നാംവെളിയില്‍ ടി.കെ. സദാനന്ദന് മെമ്മോറിയല്‍ കോഓപറേറ്റിവ് സൊസൈറ്റി മാറ്റ്സ് ആന്‍ഡ് മാറ്റിങ്സില്‍ എത്തി കയര്‍ നെയ്ത്തുതൊഴിലാളികളുമായി സംവദിക്കും. വൈകീട്ട് അഞ്ചിന് വയലാര്‍ കവലയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, സ്ഥാനാർഥികളായ ഷാനിമോൾ ഉസ്മാൻ, എസ്. ശരത്ത് എന്നിവർ പങ്കെടുക്കും. തുടർന്ന് റോഡ് ഷോയായിട്ട് ആലപ്പുഴയിലേക്ക് തിരിക്കും. വൈകീട്ട് 5.45ന് ആലപ്പുഴ, അമ്പലപ്പുഴ സ്ഥാനാർഥികളായ ഡോ. കെ.എസ്. മനോജ്, എം. ലിജു എന്നിവരുടെ പ്രചാരണാർഥം കൊമ്മാടി ബൈപാസിന് സമീപം തയാറാക്കിയ വേദിയിലെത്തി സംസാരിക്കും.
നഗരത്തിലൂടെ ദേശീയപാത വഴി അമ്പലപ്പുഴ മണ്ഡലം കടന്ന് ഹരിപ്പാട്-കായംകുളം സ്ഥാനാർഥികളുടെ പ്രചാരണത്തിന് പോകും. വൈകീട്ട് 6.30ന് യു.ഡി.എഫ് സ്ഥാനാർഥികളായ രമേശ് ചെന്നിത്തല, അരിതബാബു എന്നിവരുടെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സംസാരിക്കും. ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാത്രി എൻ.ടി.പി.സി െഗസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ഗാന്ധി പിറ്റേന്ന് റോഡുമാർഗം കോട്ടയത്തേക്ക് പോകും.
ആവശ്യമെങ്കിൽ ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് ബോട്ടിൽ സഞ്ചരിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പര്യടന പരിപാടിയുടെ ഭാഗമായി പൊലീസ് സുരക്ഷസംവിധാനവും ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.