റേഷൻ കടകളിൽ ഗുണനിലവാരമില്ലാത്ത അരിയെന്ന് പരാതി

പറവൂർ: ഗുണനിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ അരി താലൂക്കിലെ റേഷൻ കടകൾ വഴി അരി വിതരണം ചെയ്യുന്നതായി വ്യാപക പരാതി. കാലപ്പഴക്കം ചെന്ന അരിയിൽ വ്യാപകമായി പ്രാണിയെ കണ്ടതിനെ തുടർന്ന് അരി വാങ്ങിപ്പോയ നിരവധി ഗുണഭോക്താക്കൾ അത് തിരികെ റേഷൻ കടകളിൽ തന്നെ ഏൽപ്പിച്ചു. അരി വാങ്ങിയ റേഷൻ കാർഡ് ഉടമകൾ വീട്ടിലെത്തി തുറന്നപ്പോഴാണ് പ്രാണിയും ദുര്‍ഗന്ധവും ശ്രദ്ധയിൽപ്പെട്ടത്.

ഭക്ഷ്യയോഗ്യമല്ലാത്ത അരി താലൂക്കിലെ നിരവധി റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്തിട്ടുണ്ട്. പലരും അരി ഉപയോഗിക്കാതെ കടകളിൽ തിരിച്ചെത്തിച്ച് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടത് തർക്കത്തിനും കാരണമായി. ഇത്തരം പരാതികൾ കുറച്ച് നാളുകളായി കുറവായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട പൊതുവിതരണ സംവിധാനത്തിൽ ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നത് അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. വിതരണത്തിന് മുമ്പ് അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായും പരാതിയുണ്ട്. കാലപ്പഴക്കം ചെന്ന ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ ശൃംഖലയിലേക്ക് എത്തിയത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറവൂർ താലൂക്ക് സപ്ലൈ ഓഫിസർ സുനിത പറഞ്ഞു.

ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അവർ അറിയിച്ചു. ഗുണനിലവാരമുള്ള ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലപ്പഴക്കം ചെന്ന അരി വിതരണം ചെയ്തതിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിവിധ ഉപഭോക്തൃ സംഘടനകളും ആവശ്യപ്പെട്ടു.

Tags:    
News Summary - Complaints about poor quality rice in ration shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.